കൊച്ചി:(moviemax.in) മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായ കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി പൊന്നമ്മ ബാബു രംഗത്ത്. അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്നാണ് പൊന്നമ്മ ബാബുവിന്റെ നിലപാട്. ഹേമ കമ്മിറ്റിക്ക് മുൻപിൽ അമ്മയിലെ സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയാണ് പൊന്നമ്മ ബാബു പ്രകടിപ്പിച്ചത്.
യോഗത്തിന് മുൻകൈ എടുത്തതും യോഗം വീഡിയോയിൽ പകർത്തിയതും കുക്കു പരമേശ്വരനാണ്. യോഗത്തിനുശേഷം ഈ മെമ്മറി കാർഡ് കുക്കു പരമേശ്വരനും ഇടവേള ബാബുവും ചേർന്ന് സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ മെമ്മറി കാർഡ് കൈവശം ഇല്ലെന്നാണ് ഇവർ പറയുന്നത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഈ മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൊന്നമ്മ ബാബു ആരോപിക്കുന്നു. മെമ്മറി കാർഡ് തിരികെ നൽകണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരണമെന്ന നിലപാടിനെ പിന്തുണച്ച് ജഗദീഷ് ഉൾപ്പെടെയുള്ളവർ നേരത്തെ പത്രിക പിൻവലിച്ചിരുന്നു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവർ മത്സരിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ഏറ്റുമുട്ടുന്നത്. ട്രഷറർ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും മത്സരിക്കും.
വനിതാ നേതൃത്വത്തിന് പിന്തുണയേറുന്നു അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ വരുന്നതിനെ നിരവധി പേർ അനുകൂലിച്ചിരുന്നു. നടനും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർ ഇതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കുമ്പോൾ സാമ്പത്തിക അച്ചടക്കത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകുമെന്നും സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുതെന്നും ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാൽ ഒഴിഞ്ഞപ്പോൾ, 'അമ്മ' എന്ന പേര് അന്വർത്ഥമാക്കാൻ ഇനിയൊരു മാറ്റം വരട്ടെ എന്ന് പറഞ്ഞതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ ഒരു സ്ത്രീ നേതൃത്വം വേണമെന്നും, ഉറച്ച തീരുമാനമെടുക്കാൻ കഴിവുള്ളവർ നേതൃത്വത്തിൽ വരണമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ടപ്പോൾ അമ്മയിലെ ഒരു സ്ത്രീയും പിന്തുണച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'Kukku Parameswaran is not qualified to compete against Amma; there is a possibility of threatening members using a memory card' - Ponnamma Babu