---
title: "'പതിനഞ്ചാംവയസിൽ തുടങ്ങിയതാണ്, ക്ലാസ്മുറിയിലും സ്റ്റേജിന് പിന്നില്‍വെച്ചും പ്രശ്‌നങ്ങളുണ്ടായി'; രോഗാവസ്ഥയെക്കുറിച്ച് ഷെഫാലി ജരിവാല  "
english_title: "shefalijariwala opened up struggle depression epilepsy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/299261/shefalijariwala-opened-up-struggle-depression-epilepsy"
published_at: "2025-06-29T11:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860de01d5e7f_jam.jpg"
keywords: []
---

# 'പതിനഞ്ചാംവയസിൽ തുടങ്ങിയതാണ്, ക്ലാസ്മുറിയിലും സ്റ്റേജിന് പിന്നില്‍വെച്ചും പ്രശ്‌നങ്ങളുണ്ടായി'; രോഗാവസ്ഥയെക്കുറിച്ച് ഷെഫാലി ജരിവാല  

> **Lead Summary:** ** നടി**യും മോഡലുമായ ഷെഫാലി ജെരിവാലയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 42-ാം വയസില്‍ മരണം തട്ടിയെടുത്ത ഷെഫാലിക്ക് ആദരം അര്‍പ്പിക്കാന്‍ ഒട്ടേറെപ്പേര്‍ അവരുടെ അന്ധേരിയിലെ വസതിയിലെത്തി. മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവന്നിട്ടില്ല. ഹൃദയാഘാതമാണെന്നാണ് സൂചന.

## Article Content

** നടി**യും മോഡലുമായ ഷെഫാലി ജെരിവാലയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 42-ാം വയസില്‍ മരണം തട്ടിയെടുത്ത ഷെഫാലിക്ക് ആദരം അര്‍പ്പിക്കാന്‍ ഒട്ടേറെപ്പേര്‍ അവരുടെ അന്ധേരിയിലെ വസതിയിലെത്തി. മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവന്നിട്ടില്ല. ഹൃദയാഘാതമാണെന്നാണ് സൂചന.

നീണ്ടകാലമായി അപസ്മാരവും വിഷാദരോഗവും ഷെഫാലിയെ അലട്ടുന്നുണ്ട്. ഇതിനെതിരായ പോരാട്ടത്തെ കുറിച്ചും തന്റെ കരിയറിനെ ഇത് എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചും ഷെഫാലി മുമ്പ് അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 15 വയസുള്ളപ്പോഴാണ് തനിക്ക് ആദ്യമായി അപസ്മാരമുണ്ടായതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെഫാലി പറയുന്നു.

'15-ാം വയസ്സിലാണ് എനിക്ക് അപസ്മാരം പിടിപെട്ടത്. അന്ന് പഠനത്തില്‍ മികവ് പുലര്‍ത്തണമെന്ന വാശിയില്‍ ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയത്. സമ്മര്‍ദ്ദവും ഉത്കണ്ഠയും അപസ്മാരത്തിന് കാരണമാകും. ഇത് പരസ്പരം ബന്ധപ്പെട്ടതാണ്. വിഷാദം കാരണം നിങ്ങള്‍ക്ക് അപസ്മാരം വരാം. തിരിച്ചും സംഭവിക്കാം.'- അന്ന് ഷെഫാലി പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് സ്‌റ്റേജിന് പിന്നില്‍നിന്ന് പോലും അപസ്മാരമുണ്ടായ സംഭവങ്ങളുണ്ടായി. ക്ലാസ് മുറികളിലും റോഡുകളിലുംവെച്ച് തനിക്ക് അപസ്മാരം വന്നിട്ടുണ്ടെന്നും അത് തന്റെ ആത്മവിശ്വാസം കുറച്ചെന്നും ഷെഫാലി പറയുന്നു.

'കാന്താ ലഗാ' എന്ന മ്യൂസിക് വീഡിയോയിലൂടെ താന്‍ പ്രശസ്തയായെങ്കിലും ആ ജനപ്രീതി കരിയറിലെ വളര്‍ച്ചയിലേക്കെത്തിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അവര്‍ തുറന്നു പറഞ്ഞിരുന്നു. അതിന് കാരണവും ഈ രോഗമായിരുന്നു. 'കാന്താ ലഗാ ചെയ്തതിന് ശേഷം ഞാന്‍ കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആളുകള്‍ ചോദിച്ചിരുന്നു. അപസ്മാരം കാരണം എനിക്ക് അധികം ജോലികള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. എനിക്ക് എപ്പോഴാണ് അടുത്ത അപസ്മാരം വരുന്നത് എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ഈ അനിശ്ചിതത്വം 15 വര്‍ഷത്തോളം നീണ്ടുനിന്നു.'- അഭിമുഖത്തിൽ പറയുന്നു.

തന്റെ ശരീരം മികച്ച പ്രതിരോധം കാണിക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസം അവര്‍ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അപസ്മാരത്തില്‍നിന്ന് മുക്തിയുണ്ടെന്നും വിഷാദം, പരിഭ്രാന്തി, ഉത്കണ്ഠ എന്നിവയെ മറികടക്കാന്‍ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അഭിനയജീവിതത്തിൽ മികച്ച പ്രതീക്ഷകളുമായി മുന്നേറവേയാണ് ഷെഫാലിയുടെ വിയോഗമുണ്ടാവുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/299261/shefalijariwala-opened-up-struggle-depression-epilepsy)