(moviemax.in) ലോകത്ത് വനപ്രദേശവുമായി അടുത്തുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്നും വന്യമൃഗശല്യത്തെ കുറിച്ചുള്ള വാര്‍ത്തകൾ അടുത്ത കാലത്തായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കാടിനുള്ളിലെ അന്തരീക്ഷ താപത്തിലെ വ്യതിയാനം മുതല്‍ ശുദ്ധജല ക്ഷാമവും ഭക്ഷണ ദൗർബല്യവും വരെ ഇതിന് കാരണമായി പറയുന്നു. ഇതിനിടെയാണ് അസമിലെ ഗോൾപാറയിൽ പുതുതായി നിർമ്മിച്ച ഹരിമുര റെയിൽവേ പാലത്തിലൂടെ ഒരു കാട്ടാന നടക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
നിറഞ്ഞെഴുകുന്ന നദിക്ക് കുറുകെ പണിത റെയില്‍വേ പാതയിലൂടെയാണ് ആനയുടെ നടത്തം. അത്യാവശ്യം വേഗത്തിലാണ് നടക്കുന്നതെങ്കിലും ഭയപ്പെട്ടുള്ള ഓട്ടമൊന്നുമല്ല അതെന്ന് വ്യക്തം. ആന പാലം നടന്ന് പോകുന്ന വീഡിയോ പകര്‍ത്തിയിരിക്കുന്നത് പഴയ പലാത്തില്‍ നിന്നിരുന്നവരാണ്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ആനകൾ ഈ പ്രദേശത്ത് പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന് വ്യക്തമാക്കി. വെള്ളം കുടിക്കാനും കുളിക്കാനും മോർണായിയിലെ പദം പുഖ്രിയിലും ഹരിമുരയ്ക്കടുത്തുള്ള ജിനാരി നദിയിലും പതിവായി സന്ദർശിക്കാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ ആനയെ കുറിച്ചും അതുവഴി വരാനുള്ള വണ്ടിയെ കുറിച്ചും നിരവധി പേര്‍ ആശങ്കപ്പെട്ടു. ട്രെയിന്‍ ഇടിച്ചാണ് ഇന്ത്യയില്‍ ആനകൾ കൂടുതലായും കൊല്ലപ്പെടുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.
മറ്റ് ചിലര്‍ റെയില്‍ പാലത്തിന് മുകളിലെ ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈനിനെ കുറിച്ച് ആശങ്കപ്പെട്ടു. ആസൂത്രണമില്ലാത്ത വികസനം വന്യജീവികളുടെ വംശ പരമ്പരയെ തന്നെ ഇല്ലാതാക്കുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ ആശങ്ക. ചിലര്‍ ആന നടന്നത് കൊണ്ട് പാലത്തിന് ബലമുണ്ടെന്ന് തെളിഞ്ഞതായി തമാശ പറഞ്ഞു.
elephant crossing newly constructed ailway bridge