രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഒരു ഗ്രാമീണ കുടുംബത്തിന്‍റെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഓപ്പറേഷന്‍ സിന്ദൂര്‍ യോദ്ധാക്കളെ വിവാഹത്തിന് ക്ഷണിച്ച് കൊണ്ടുള്ള ഒരു വിവാഹ ക്ഷണക്കത്ത്. ഇന്ത്യന്‍ ആർമിയിലെ ജവാനായ അമിത് സിംഗിന്‍റെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. ഈ മാസം ആദ്യം ഓപ്പറേഷന്‍ സിന്ദൂരിന് തൊട്ട് മുമ്പ് അമിത് സിംഗും അദ്ദേഹത്തിന്‍റെ രണ്ട് സഹോദരന്മാരും ഇന്ത്യ-പാക് അതിര്‍ത്ഥിയില്‍ സൈനിക ഡ്യൂട്ടിയിലായിരുന്നു.
ഏപ്രില്‍ 22 -ന് പാക് പിന്തുണയുള്ള നാല് ഭീകരര്‍ പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയത് മെയ് ഏഴാം തിയതിയായിരുന്നു. പാകിസ്ഥാനിലെയും പാക് -അധീന കശ്മീരിലെയും ഒമ്പത് തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തകര്‍ത്തായി പിന്നാലെ ഇന്ത്യ ലോകത്തെ അറിയിച്ചു. വനിതാ പൈലറ്റുമാര്‍ അടക്കം പങ്കെടുത്ത ഈ തിരിച്ചടിയില്‍ ഏതാണ്ട് 170 ഓളം പാക് തീവ്രവാദികൾ കൊല്ലപ്പെട്ടു.
രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയ തിരിച്ചടിയില്‍ പ്രചോദിതനായ ജഗദീഷ് സിംഹ് ഷെഖാവത്ത് എന്ന കര്‍ഷകന്, ഈ ഓപ്പറേഷനില്‍ തന്‍റെ മകനും ഭാഗമായതില്‍ വലിയ അഭിമാനം തോന്നി. അത് കൊണ്ട് തന്നെ മകന്‍റെ അമിത് സിംഗിന്‍റെ വിവാഹ ക്ഷണക്കത്തിന് ഏറ്റവും മുകളിലായി അദ്ദേഹം ഇങ്ങനെ എഴുതി, 'ഞങ്ങളുടെ ശക്തി, ഞങ്ങളുടെ വധു.
ഓപ്പറേഷൻ സിന്ദൂരിലെ യുദ്ധ വീരന്മാരെ നിങ്ങളുടെ സഹോദരന്‍റെ വിവാഹത്തിലേക്ക് ക്ഷണം.' വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കർഷകനായ പിതാവിന്‍റെ ദേശസ്നേഹ നിരവധി പേര്‍ അഭിനന്ദിച്ചു. മെയ് 28 നാണ് അമിത് സിംഗിന്‍റെ വിവാഹം.
Content Highlight: wedding invitation goes viral

































