മനുഷ്യരെത്രത്തോളം ക്രൂരന്മാരാണ് എന്ന് പറയാനേയാവില്ല. ചില നേരങ്ങളിൽ അവർ കാണിക്കുന്ന ചില പെരുമാറ്റം കാണുമ്പോഴാണ് അത് മനസിലാകുന്നത്. അതുപോലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമ -ങ്ങളിൽ വിമർശിക്കപ്പെടുന്നത്.
ഈ വീഡിയോയിൽ ഒരു വിവാഹ സൽക്കാരവേദിയാണ് എന്നാണ് കരുതുന്നത്. അതിൽ രണ്ട് വളർത്തു നായകളെയും കാണാം. ആ നായകളെ നിർബന്ധിച്ച് മദ്യം(Alcohol) കഴിപ്പിക്കാൻ ശ്രമിക്കുകയാണ് അവിടെയുള്ള പുരുഷന്മാർ. അവർ ആ നായ(Dog)കളുടെ ഉടമകളാവാനും സാധ്യതയുണ്ട്.
ഉപദ്രവിക്കപ്പെട്ട രണ്ട് നായ്ക്കൾ ആ മനുഷ്യരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അവർ അവയെ വിടാതെ പിടിച്ച് വെക്കുകയും മദ്യം തൊണ്ടയിലേക്ക് ഒഴിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ മൃഗസ്‌നേഹികളും അല്ലാത്ത ആളുകളും എല്ലാം വീഡിയോയെ രൂക്ഷമായി വിമർശിച്ചു.
@rescuebygarima എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കിട്ടത്. 'ഡെറാഡൂൺ ജനത, ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഞങ്ങളുടെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഡെറാഡൂണിൽ നിന്നുള്ളവരാണ്, ഈ കുറ്റവാളികളെ നിങ്ങൾ തിരിച്ചറിയണം. അല്ലെങ്കിൽ നിങ്ങൾ അടുത്തിടെ ഏതെങ്കിലും വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ദയവായി ഈ വേദി തിരിച്ചറിയാൻ ശ്രമിക്കുക.
ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ കണ്ടു, ഈ വീഡിയോകൾ @nidhi_jeev_ashray എന്നയാൾക്ക് ഒരു വിവാഹത്തിൽ നിന്ന് അയച്ചുകിട്ടിയതാണ്. ഈ വീഡിയോയിലുള്ള ആളുകളുടെ പേര് ആ വ്യക്തി വെളിപ്പെടുത്തിയിട്ടില്ല. ഈ ആളുകൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല, അവർ അവിടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ് ഏക സൂചന.
ഇത് ഡെറാഡൂണിലെ ഒരു വിവാഹവേദിയാണ്. സൈബർ സെല്ലിലെ പരാതി, മിസ് റുബീന മാഡം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാലും ഈ ആളുകളെ തിരിച്ചറിയേണ്ടതുണ്ട്' എന്നും അടിക്കുറിപ്പിൽ പറയുന്നു.
പീപ്പിൾ ഫോർ ആനിമൽസിന്റെ ഔദ്യോഗിക പേജ് വീഡിയോയിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തു, 'ദയവായി ഞങ്ങളുടെ ഹെൽപ്പ് ലൈനിൽ ഇമെയിൽ ചെയ്യുക - [email protected], അതിനാൽ ഞങ്ങൾക്ക് ഈ ക്രൂരതയ്‌ക്കെതിരെ നടപടിയെടുക്കാം' എന്നായിരുന്നു അത്.
വീഡിയോയിൽ, 'അവയ്ക്ക് പച്ചയായ മദ്യം നൽക്' എന്ന് പുരുഷന്മാർ പറയുന്നത് കേൾക്കാം. അതായത് വെള്ളം പോലുള്ള ഒന്നും അതിൽ ലയിപ്പിച്ചിട്ടില്ല എന്ന് അർത്ഥം. നായ്ക്കൾക്ക് മദ്യം വളരെ അപകടകരമാണ്, ചെറിയ അളവിലുള്ള മദ്യം പോലും അവയ്ക്ക് മാരകമായേക്കാം. ഈ ആളുകൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാൻ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്.
Content Highlight: Video of dogs being forced to drink alcohol, outrage on social media

































