അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് നിർദ്ദേശം നൽകി.

മൺട്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കൾ മൺട്രം പിരിച്ചുവിട്ടത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയിൽ ഇനിമുതൽ പ്രവർത്തനങ്ങൾ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി നിർദ്ദേശം നൽകി.
നേരത്തെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യനില മോശമായതോടെ താരം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്നും തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാൻ ഉദ്ദേശമില്ലെന്നും പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറുന്നുവെന്നുമായിരുന്നു അന്ന് രജനികാന്ത് വ്യക്തമാക്കിയത്.
പിന്നാലെ തമിഴ്നാട്ടിലുടനീളം ആരാധകരുടെ പ്രതിഷേധമുയർന്നു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് ഇപ്പോൾ താരം.
Content Highlight: Rajinikanth reiterates that he will not enter politics

































