അടുത്തിടെയായി ഇന്റർനെറ്റിൽ തരംഗമാണ് തെന്നിന്ത്യൻ താര സുന്ദരി കയാദു ലോഹർ. ഡ്രാഗൺ സിനിമയുടെ റിലീസിനുശേഷമാണ് കയാദു ലോഹർ എന്ന പേര് യൂത്തിനിടയിൽ വൈറലായത്. മോഡലിങ്ങിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അടുത്തിടെയായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ടൈംസ് നൗവ്വിന് നൽകിയ അഭിമുഖത്തിൽ ഡേറ്റിങ് റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് കയാദു ലോഹർ.
എന്ത് ഡേറ്റിംഗ് റൂമറുകൾ?. എന്റെ പ്രണയം സിനിമയോടാണ്. ജോലിയുമായുള്ള എന്റെ ബന്ധത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ്. അഭിനയം എന്റെ കരിയർ മാത്രമല്ല. ഇത് എന്റെ ആജീവനാന്ത അഭിനിവേശമാണ്. എന്റെ അവസാന ശ്വാസം വരെ ഞാൻ അത് ചെയ്യുന്നത് തുടരും. അതിനപ്പുറം സമൂഹത്തിന് വേണ്ടി വലിയ രീതിയിൽ എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
വൃദ്ധസദനങ്ങൾക്കും മൃഗക്ഷേമത്തിനുമായി ഞാൻ ഇതിനകം എന്റെ ഭാഗം ചെയ്ത് കഴിഞ്ഞു. എന്റെ കരിയർ കൂടുതൽ മെച്ചപ്പെടുകയും ഞാൻ നന്നായി സമ്പാദിക്കുകയും ചെയ്താൽ സമൂഹിക ക്ഷേമത്തിന് വേണ്ടി വലിയ തോതിൽ സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. മാത്രമല്ല സ്ക്രീനിനപ്പുറം ആളുകളെ സേവിക്കാൻ എനിക്ക് എല്ലായ്പ്പോഴും താൽപ്പര്യമുണ്ട്.
ശരിയായ അവസരം ലഭിക്കുകയാണെങ്കിൽ സമൂഹത്തിനെ മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഞാൻ തയ്യാറാകും എന്നാണ് ഡേറ്റിങ് റൂമറുകളോട് പ്രതികരിച്ച് നടി പറഞ്ഞത്. സൗന്ദര്യം എന്നതിലുപരി കയാദുവിന്റെ അഭിമുഖങ്ങളും ആരാധകരോടുള്ള സമീപനവും നടിക്ക് ആരാധകർ വർധിക്കാൻ മറ്റൊരു കാരണമായിട്ടുണ്ട്.
ഡ്രാഗണിനുശേഷമാണ് നടിക്ക് തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ലഭിച്ചതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരത്തെ പരിചയം വിനയൻ സിനിമ പത്തൊമ്പതാം നൂറ്റാണ്ടിലെ നായിക നങ്ങേലിയായിട്ടാണ്. കയാദു ലോഹറിന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു രണ്ട് വർഷം മുമ്പ് പ്രേക്ഷകരിലേക്ക് എത്തിയ സിജു വിത്സൺ സിനിമ പത്തൊമ്പതാം നൂറ്റാണ്ട്. കയാദു ലോഹർ ജനിച്ചതും വളർന്നതുമെല്ലാം അസാമിലാണ്.
ബി.കോം ബിരുദധാരിയായ നടി ഒരു ജ്വല്ലറി ഒരു പേജെന്റിൽ പങ്കെടുത്താണ് മോഡലിങ് കരിയർ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യ എവർയൂത്ത് ഫ്രഷ് ഫെയ്സ് സീസൺ 12 വിജയിയുമായിരുന്നു. പിന്നീടാണ് നടിക്ക് സിനിമയിലേക്ക് അവസരങ്ങൾ വന്നത്. മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ശേഷമാണ് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കയാദു എത്തുന്നത്. സംവിധായകൻ വിനയനാണ് പത്തൊമ്പതാം നുറ്റാണ്ടിലേക്ക് കയാദുവിനെ ക്ഷണിക്കുന്നത്.
കഥ കേട്ടതും കൂടുതൽ താത്പര്യം തോന്നി. ചരിത്രത്തിൽ അടയാളപെടുത്തിയ നങ്ങേലിയെ കുറിച്ച് അതിന് മുമ്പ് കേട്ടിട്ടിലായിരുന്നു. ആ വീരനായികയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ഓൺലൈനായി ഒരുപാട് വായിച്ചു. കൂടുതൽ അറിഞ്ഞപ്പോൾ ആ കഥാപത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നുവെന്നാണ് പിരീഡ് സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറാനുള്ള തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ മുമ്പ് കയാദു പറഞ്ഞത്.
പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം തെലുങ്കിലാണ് താരം അഭിനയിച്ചത്. അല്ലൂരി, ഐ പ്രേം യു എന്നിവയായിരുന്നു അത്. അടുത്തിടെ റിലീസ് ചെയ്ത വിനീത് ശ്രീനിവാസൻ സിനിമ ഒരു ജാതി ജാതകത്തിലും കയാദു കാമിയോ റോളിൽ എത്തിയിരുന്നു. നാല് വർഷത്തിനിടെ അഞ്ച് സിനിമകൾ ചെയ്തുവെങ്കിലും കയാദു ലോഹർ എന്ന പേര് ശ്രദ്ധിക്കപ്പെടാൻ തമിഴ് ചിത്രം ഡ്രാഗൺ റിലീസ് ചെയ്യേണ്ടി വന്നു.
ഡ്രാഗണിനുശേഷം ലഭിക്കുന്ന സ്വീകാര്യതയിൽ താരവും അമ്പരന്നു. ഇത്രത്തോളം സ്വീകാര്യത ഒറ്റ രാത്രികൊണ്ട് ലഭിക്കുമെന്ന് നടിയും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ഒരു തമിഴ് പെൺകുട്ടിയല്ല. എനിക്ക് ആ ഭാഷ നന്നായി സംസാരിക്കാൻ കഴിയില്ല. എന്നിരുന്നാലും ഭാവി സിനിമകളിലൂടെ അതിനെല്ലാം ഞാൻ പരിഹാരം കണ്ടിരിക്കുമെന്നാണ് തമിഴ് സിനിമപ്രേമികൾ നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ച് താരം പറഞ്ഞത്.
#kayadu #lohar #reacted #dating #rumors