ഗാർഹിക പീഢനത്തെ തുടർന്ന് ജീവൻ വെടിഞ്ഞ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ആളുകൾ വിസ്മയയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, വിസ്മയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കാളിദാസ് ജയറാം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. കോളേജിൽ പ്രണയദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രണയലേഖന മത്സരത്തിൽ വിസ്മയ കാളിദാസ് ജയറാമിനാണ് കത്തെഴുതിയത്. വിസ്മയയുടെ സുഹൃത്തായ അരുണിമ കഴിഞ്ഞ ദിവസം ഈ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഈ കത്തിനെ കുറിച്ച് കാളിദാസ് അറിയുന്നത്.
“പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!,” എന്ന വരികളോടെയാണ് കാളിദാസ് കുറിപ്പ് പങ്കുവച്ചത്.

വിസ്മയ കാളിദാസിനെഴുതിയ കത്ത്
“രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ. കോളേജിൽ ലവ് ലെറ്റർ മത്സരം നടക്കുന്നു. അന്നവളും എഴുതി, ഒരു പ്രണയലേഖനം, ഒരു തമാശയ്ക്ക്… അവളുടെ പ്രിയപ്പെട്ട നടൻ കാളിദാസ് ജയറാമിന്. എന്നിട്ട് എന്നോട് പറഞ്ഞു, അരുണിമ നീയിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യൂ, എല്ലാവരോടും ഷെയർ ചെയ്യാൻ പറയൂ, അങ്ങനെ പോസ്റ്റ് വൈറലാവുന്നു, കാളി ഇത് കാണുന്നു, എന്നെ വിളിക്കുന്നു, ഞങ്ങൾ സെൽഫി എടുക്കുന്നു… അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലെറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ആരും ഷെയർ ചെയ്തില്ല. കുറേനേരം ആയിട്ടും ആരും ഷെയർ ചെയ്യാതായപ്പോൾ പോസ്റ്റ് ഫ്ലോപ്പായല്ലേ എന്ന് പറഞ്ഞ് അവൾ കുറേ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുന്നു, അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുന്നു…. അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി, പക്ഷേ… ” കത്ത് പങ്കുവച്ച് വേദനയോടെ അരുണിമ കുറിച്ചതിങ്ങനെ.
“വിസ്മയയുടെ മരണവും അതിലേക്ക് നയിച്ച സംഭവവികാസങ്ങളും വലിയ വേദനയുളവാക്കുന്നു. ഇത്രയേറെ സാക്ഷരതനിരക്കും അറിവുകൾ ലഭിക്കാനുള്ള സാങ്കേതികതയും ഉണ്ടായിട്ടും, സ്ത്രീധനമെന്ന കുറ്റകൃത്യത്തെയും അതിന്റെ ഭാഗമായുള്ള ചൂഷണത്തെയും വേണ്ടത്ര മനനസ്സിലാക്കുന്നില്ല എന്നത് തികച്ചും അസ്വീകാര്യമായ കാര്യമാണ്. എല്ലാ മുറിപ്പാടുകളും എപ്പോഴും കാണാൻ കഴിയില്ല, എല്ലാ മുറിവുകളും ചോര ചിന്തുകയുമില്ല. നമ്മൾ യാഥാർത്ഥ്യത്തിലേക്ക് ഉണരുവാൻ സമാനമായ ദുരന്തങ്ങൾ എത്ര ആവർത്തിക്കേണ്ടി വരും, എത്രപേരുകൾ കൂടി പട്ടികയിൽ ചേർക്കേണ്ടി വരുമെന്നോർത്ത് ആശങ്ക തോന്നുന്നു. “

“ഒരു ടോക്സിക് ബന്ധത്തിൽ നിന്നും പുറത്തുകടക്കുന്നു എന്നത് എന്തുകൊണ്ടാണ് സമൂഹത്തിനിപ്പോഴും സ്വീകാര്യമല്ലാത്തത്? അതിലൂടെ കടന്നുപോവുന്നവരുടെ മേൽ സമൂഹം എന്തിനാണ് സമ്മർദ്ദം ചെലുത്തുന്നത്? അവരെ ചേർത്തുനിർത്താൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ഒരു ആചാരമെന്നവണ്ണം സ്ത്രീധനം ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതും അല്ലെങ്കിൽ നിശബ്ദമായി പാലിക്കുന്നതും അനീതിയാണെന്ന് അംഗീകരിക്കാൻ പരിണാമം പ്രാപിച്ച ഒരു സമൂഹമായിട്ട് കൂടി നമുക്ക് ബുദ്ധിമുട്ടാവുന്നത് എന്തുകൊണ്ടാണ്? ഹൃദയമില്ലാത്തവരെപോലെ ഈ സാമൂഹിക ഉപദ്രവത്തിനെതിരെ എത്രനാൾ നമ്മൾ മൗനം പാലിക്കും? നിലവിലുള്ള നിയമങ്ങളിൽ കർശനമായ ഭേദഗതികൾ വരുത്തുമെന്നും ഇക്കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആവശ്യമായ നടപടികളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. നമുക്ക് നമ്മുടെ പെൺകുട്ടികളെ തിരികെ കൊണ്ടുവരാം, അവരെ സോഷ്യൽ മീഡിയയിലെ മറ്റൊരു ഹാഷ്‌ടാഗായി ചുരുക്കരുത്!” എന്നും കാളിദാസ് കുറിക്കുന്നു.
Content Highlight: Kalidas wrote a letter to Jayaram on Valentine's Day


































