മീ ടു ആരോപണം; മാപ്പ് ചോദിച്ച് 'വേടൻ '

മീ ടു ആരോപണം; മാപ്പ് ചോദിച്ച് 'വേടൻ '
2021-10-04T21:49:00 | By Truevision Admin

മലയാളം റാപ്പർമാരുടെയിടയിൽ അടുത്തിടെ ഏറെ ശ്രദ്ധേയനായ ഗായകനാണ് 'വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. 'വോയിസ് ഓഫ് വോയ്‌സ്‌ലെസ്' എന്ന ഗാനമായിരുന്നു വേടൻ ആദ്യമായി പുറത്തിറക്കിയത്. ഇതോടെ പൊളിറ്റിക്കൽ റാപ്പര്‍ എന്ന ലേബലിൽ വേടൻ അറിയപ്പെടുകയുണ്ടായി. അതിനു പിന്നാലെ വേടൻ വിത്ത് വേർഡ് എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെ 'ഭൂമി ഞാൻ വാഴുന്നിടം', 'വാ' തുടങ്ങിയ റാപ്പുകളും ഹിരൺദാസ് പുറത്തിറക്കി. ഇപ്പോഴിതാ വിമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റെ എന്ന ഫേസ്ബുക്ക് പേജിലടക്കം തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് ഹിരൺദാസ് മുരളി.


'തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഞാൻ ഇടുന്നത്. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്‍റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നുണ്ട്. എന്‍റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാം വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു', വേടൻ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.


'വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ എന്‍റെ പെരുമാറ്റങ്ങളില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ടവിധം മനസ്സിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. എന്നില്‍ സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്നു ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. എന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്‍റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ ഞാൻ തീരുമാനിച്ചിട്ടുണ്ട്'.

'എന്നെ അല്പംപോലും ന്യായീകരിച്ചിട്ടില്ലാത്ത, സ്ത്രീപക്ഷത്തുനിന്നു കൊണ്ട് എന്‍റെ അഹന്തയും നീക്കം ചെയ്യാന്‍ സഹായിക്കുന്നവരാണ് ഈ സമയത്തെ ശരിയായ സുഹൃത്തുക്കള്‍ എന്ന് ഞാന്‍ നന്ദിയോടെ തിരിച്ചറിയുന്നു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നില്‍, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള എന്‍റെ അവകാശമാണ് ഞാന്‍ നഷ്ടമാക്കിയതെന്ന് അവര്‍ ഓരോരുത്തരും എന്നെ ബോദ്ധ്യപ്പെടുത്തി തന്നു. മാത്രവുമല്ല, എന്‍റെ പ്രിയപ്പെട്ടവര്‍കൂടി അനാവശ്യമായി വേദനിക്കുന്നതിനും ഇതുമൂലം ഞാന്‍ ഒരു കാരണമായി.

തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ ജീവിതത്തിലേക്ക് ഇതിനു മുന്‍പില്ലാത്ത വിധം ഇക്കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് വിപുലമായ ഒരു സൗഹൃദവലയം ഉണ്ടായത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കാണിക്കേണ്ട ജാഗ്രതയും കരുതലും വീണ്ടുവിചാരവും ഒക്കെ പിടിവിട്ടു പോയിട്ടുണ്ട്. ആത്മവിമര്‍ശനത്തിനും കാര്യമായി മുടക്കം സംഭവിച്ചിട്ടുണ്ട്.


എന്നിലെ ആണത്തഹുങ്കും പൗരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല. പുരുഷ മേധാവിത്തപരമായ മനോഭാവങ്ങള്‍ എത്രമാത്രം അപകടകാരമായ രോഗമാണെന്ന് മനസ്സിലാക്കുന്നു. അതിനെ എന്നില്‍ തന്നെ നിരന്തരം ചോദ്യം ചെയ്തും വിമര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കലചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്'.

'തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം. വന്നിടത്തേക്ക് തന്നെ മടങ്ങുമായിരിക്കാം. അറിയില്ല. സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാൻ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്, മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'.


വിമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റെ എന്ന ഫേസ്ബുക്ക് പേജിലുള്‍പ്പെടെ നിരവധി സ്ത്രീകള്‍ വേടനെതിരെ തങ്ങൾക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ചിരുന്നു. റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം വന്ന ഈ സാഹചര്യത്തിൽ ദി റൈറ്റിംഗ് കമ്പനിയുടെ ബാന്നറില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോയായ ”ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചതായി മുഹ്‌സിന്‍ പരാരി ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വേടനും ഈ വീഡിയോയുടെ ഭാഗമായി പ്രവർ‍ത്തിച്ചിരുന്നു.

Content Highlight: Me Too accused; 'vedan ' apologizes

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup