സീരിയൽ രംഗത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. നല്ല വേഷങ്ങളിലൂടെ ശ്രദ്ധ ആകർഷിച്ച ബീന ആന്റണി മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്.
എന്നാൽകോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന നടി ബീന ആന്റണി ചികിത്സയ്ക്ക് ഒടുവിൽ രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുൻപാണ്. ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേയ്ക്കു പോകാതെ വീട്ടിൽ തന്നെ ഇരുന്നതാണ് തനിക്കു പറ്റിയ വലിയ തെറ്റെന്ന് നടി പറയുന്നു.
മരണത്തെ മുഖാമുഖം കണ്ടെന്നും ഇത് രണ്ടാം ജന്മമാണെന്നും ബീന ആന്റണി വിഡിയോ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ദുരിതകാലത്ത് താര സംഘടനയായ 'അമ്മ'യുടെ സഹായം ഏറെ തുണയായെന്നും നടി പറഞ്ഞു.
എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ശ്വാസമൊക്കെ നന്നായി എടുക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ഇതുവരെ പറഞ്ഞു കേട്ട അറിവുകളേ ഉണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. ഇത്രയും നാൾ ആശുപത്രിയിലും കിടന്നിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. തളർച്ച തോന്നിയപ്പോൾ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു.
അങ്ങനെ വീട്ടിൽ ആറേഴ് ദിവസം ഇരുന്നു. പക്ഷേ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കിൽ ആശുപത്രിയിൽ പോകണമെന്ന് ബന്ധുക്കളും നിർബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ മടിച്ചു.
പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്. ഡോക്ടർമാരും നഴ്സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാൻ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല.
ലോകത്തിന്റെ എല്ലാകോണുകളിൽ നിന്നും ഞങ്ങളെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. ദൈവം കൂടെ ഉണ്ടായി. രണ്ട് ദിവസം കൊണ്ട് ഓക്സിജൻ മാസ്ക് മാറ്റാൻ കഴിഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർ സ്മിത വന്ന് എന്നോടു പറഞ്ഞു, ഇതൊരു അതിശയമാണെന്ന്.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മുതൽ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമ്മുക്കായി ഓടിനടക്കുന്നു. അവരുടെ കുടുംബങ്ങൾ നല്ലതുണ്ടാവട്ടെ. കോവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
കോവിഡ് ആരും നിസാരമായി എടുക്കരുത്.രണ്ട് വർഷമായി എല്ലാവരുടെയും ജീവിതം പ്രയാസകരമാണ്. ഈ സമയത്ത് ‘അമ്മ’ എന്ന സംഘടനയെ കുറിച്ച് പറയാതിരിക്കാൻ വയ്യ. അസുഖബാധിതയായ ഉടൻ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നൽകി. ആത്മവിശ്വാസം നൽകി. പറയാതിരിക്കാൻ വയ്യ.
ആശുപത്രിയിൽ വലിയൊരു തുകയായി. പക്ഷേ ‘അമ്മ’യുടെ മെഡി ക്ലെയിം ഉള്ളതിനാൽ കൈയിൽ നിന്ന് ചെറിയ തുകയേ ആയുള്ളൂ. ആദ്യമായാണ് ഞാൻ ഈ തുക ഉപയോഗിക്കുന്നത്.
'അമ്മ' ഒപ്പമുണ്ടായിരുന്നത് എന്തുമാത്രം സഹായകരമാണെന്ന് ആ നിമിഷം മനസ്സിലാക്കി. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാട് നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു.
ഈ ഘട്ടത്തിൽ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം. സുരേഷേട്ടൻ, സിദ്ദിഖിക്ക, പാർവതി ചേച്ചി (ജയറാം), ഹരിശ്രീ അശോകേട്ടൻ അങ്ങനെ ഒരുപാട് പേർ. മനുവിനും കൊച്ചിനും പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്കും കുടുംബത്തിനും ... എല്ലാവർക്കും നന്ദി പറയുന്നു. ഇപ്പോൾ ഒരാഴ്ച ഹോം ക്വാറന്റീനിലാണ്.
അതുകഴിഞ്ഞ് എല്ലാവരുമായി ഒന്നിച്ച് നിങ്ങളെ കാണാൻ വരും. ദൈവം ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവൻ നന്മ വരട്ടെ. കോവിഡ് ലോകത്ത് നിന്നുതന്നെ മാറി പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി.’–ബീന ആന്റണി പറഞ്ഞു.
Content Highlight: Face to face death: Revealed by Beena Antony



































