---
title: "#viral | ഉറ്റവരുടെ മൃതദേഹം പുഴുക്കൾ തിന്നുന്നതിനേക്കാൾ നല്ലത് തങ്ങൾ തന്നെ കഴിക്കുന്നത്, സംഭവമിങ്ങനെ!"
english_title: "#cannibalism #part #ritual #four #tribe #papua #new #guinea"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217023/cannibalism-part-ritual-four-tribe-papua-new-guinea-new"
published_at: "2024-07-03T15:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66851c693e25b_viral.jpg"
keywords: []
---

# #viral | ഉറ്റവരുടെ മൃതദേഹം പുഴുക്കൾ തിന്നുന്നതിനേക്കാൾ നല്ലത് തങ്ങൾ തന്നെ കഴിക്കുന്നത്, സംഭവമിങ്ങനെ!

> **Lead Summary:** **ലോകമെ**മ്പാടുമുള്ള മനുഷ്യന്‍ ഗോത്രജീവിതത്തില്‍ നിന്നും മനുഷ്യനിലേക്ക് മാറിയത് ഏതാണ്ട് ഒരേകാലത്തല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 5000 വര്‍ഷം മുമ്പ് തന്നെ നദീതടസംസ്കാരം ഉടലെടുത്തിരുന്നു.

## Article Content

**ലോകമെ**മ്പാടുമുള്ള മനുഷ്യന്‍ ഗോത്രജീവിതത്തില്‍ നിന്നും മനുഷ്യനിലേക്ക് മാറിയത് ഏതാണ്ട് ഒരേകാലത്തല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 5000 വര്‍ഷം മുമ്പ് തന്നെ നദീതടസംസ്കാരം ഉടലെടുത്തിരുന്നു.

എന്നാല്‍ അക്കാലത്ത് യൂറോപ്യന്‍ ജനത ഗോത്രജീവിതത്തിലായിരുന്നു. പിന്നീട് പടയോട്ടങ്ങളുടെ കാലത്ത് യൂറോപ്പില്‍ നിന്നും പുതിയ ആയുധങ്ങളുമായെത്തിയവർ ലോകത്തിലെ എല്ലാ വന്‍കരകളിലും ആധിപത്യം ഉറപ്പിച്ചു.

പിന്നീട് അങ്ങോട്ട് യൂറോപ്പിലേക്ക് വിഭവങ്ങളുടെ കുത്തൊഴുക്കായിരുന്നു. യുറോപ്പ് മറ്റ് വന്‍കരകളില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗം ആധുനീകവത്ക്കരിക്കപ്പെട്ടു.

പിന്നാലെ പതുക്കെ പതുക്കെയാണെങ്കിലും പല വന്‍കരകളിലായി കിടന്ന രാജ്യങ്ങളോരോന്നായി ആധുനീക യൂറോപ്യന്‍ ജീവിത രീതിയിലേക്കോ സമാനമായ സാംസ്കാരികാവസ്ഥയിലേക്കോ മാറി. എന്നാല്‍, 1960 കള്‍ വരെ മരിച്ച് വീണ സ്വന്തം ബന്ധുക്കളുടെ പോലും മാംസം ഭക്ഷിച്ച ഒരു ഗോത്രമുണ്ടായിരുന്നു അങ്ങ് പാപ്പുവ ന്യൂ ഗിനിയയില്‍.

വിചിത്രമായ ആചാരങ്ങള്‍ക്ക് പേരുകേട്ട ജനതയാണ് ഓഷ്യാനിയയിലെ പാപ്പുവ ന്യൂ ഗിനിയയിലെ ഫോര്‍ ഗോത്രം. ശരീരത്തിലെ വിചിത്രമായ മുറിവുകള്‍ മുതല്‍ നരഭോജനം വരെ ഇവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പക്ഷേ, ഈ നരഭോജനം വിചിത്രമായ ഒരു ആചാരത്തിന്‍റെ ഭാഗമായിരുന്നു. മരണാനന്തര ആചാരമായാണ് ഫോർ ജനത നരഭോജനത്തെ കരുതിയിരുന്നത്.

ആചാരത്തിന്‍റെ ഭാഗമായി ഗോത്രജനത മനുഷ്യ ശരീരത്തിലെ കയ്പ്പു നിറഞ്ഞ പിത്തസഞ്ചി മാത്രം ഒഴിവാക്കി ശരീരം മുഴുവനും ഭക്ഷിക്കുന്നു. പാപ്പുവ ന്യൂ ഗിനിയയിലെ ഒകാപ ജില്ലയിലെ തദ്ദേശവാസികളാണ് ഫോർ ജനത. 1960 -കള്‍ വരെ ഈ ജനത ഇത്തരത്തില്‍ മരിക്കുന്ന ബന്ധുക്കളുടെ മാംസം ഭക്ഷിച്ചിരുന്നു.

മരിക്കുന്ന ബന്ധുക്കളുടെ മൃതശരീരം ഭക്ഷിക്കുന്നതിന് ഫോര്‍ ജനതയ്ക്ക് ഒരു കാരണമുണ്ട്. തങ്ങളുടെ ഉറ്റവരുടെ മൃതദേഹം 'പുഴുക്കൾ തിന്നുന്നതിന്' പകരം തങ്ങള്‍ തന്നെ കഴിക്കുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ വിശ്വാസം. ഇത് ഒരു വലിയ ബഹുമതിയായാണ് ഈ ജനത കണക്കാക്കിയിരുന്നത്.

ബന്ധുക്കളുടെ മൃതദേഹം കഴിക്കണമെന്ന നിര്‍ബന്ധമൊന്നും ഗോത്രത്തിനില്ല. വേണ്ടാത്തവര്‍ക്ക് മാറി നില്‍ക്കാനും അനുമതിയുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ ബന്ധുക്കളോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ഗോത്ര ജനതയിലെ മിക്കവാറും അംഗങ്ങള്‍ മൃതദേഹം കഴിച്ചിരുന്നു.

1950 -കളില്‍ ഈ ഗോത്ര ജനതയില്‍ നടത്തിയ ഒരു പരിശോധനയിലാണ് ഇവര്‍ക്ക് കുരു (Kuru) എന്ന ന്യൂറോളജിക്കൽ രോഗം കണ്ടെത്തുന്നത്. നരവംശ ശാസ്ത്രജ്ഞനായ ഷേർലി ലിൻഡെൻബാം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൂടുതല്‍ പഠനത്തില്‍ രോഗവും ഫോർ ഗോത്രത്തിന്‍റെ നരഭോജന ആചാരവും തമ്മിലുള്ള ബന്ധവും അദ്ദേഹം കണ്ടെത്തി.

ചികിത്സിക്കാൻ കഴിയാത്ത ന്യൂറോളജിക്കൽ അവസ്ഥയാണ് കുരു. ഇത് മാരകമായേക്കാം. ശരീരത്തില്‍ ശക്തമായ വിറയല്‍ അനുഭവപ്പെടുകയും മുഴുവൻ നാഡീവ്യൂഹത്തിന്‍റെയും തളര്‍ച്ചയ്ക്കും രോഗം കാരണമാകുന്നു.

രോഗബാധിതനായി മരിക്കുന്ന വ്യക്തിയുടെ മസ്തിഷ്കം കഴിക്കുന്നതിലൂടെ മറ്റുള്ളവരിലേക്കും രോഗം പടരുന്നു. അതേസമയം, തങ്ങളുടെ ബന്ധുക്കളോടുള്ള സ്നേഹത്തില്‍ മൃതദേഹം കൂടുതലായും ഭക്ഷിച്ചിരുന്നത് ഗോത്രത്തിലെ സ്ത്രീകളാണെന്നും ഷേർലി ലിൻഡെൻബാം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/217023/cannibalism-part-ritual-four-tribe-papua-new-guinea-new)