ഇംഗ്ലണ്ടില്‍ ഒരു സ്ത്രീ തന്റെ ജീവിതപങ്കാളിയായി കണ്ട് ഒരു മരത്തെ വിവാഹം ചെയ്യുകയുണ്ടായി. 2019 -ലാണ് സംഭവം നടന്നത്. വർഷം രണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പ്രണയത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് അവൾ പറയുന്നു. ആ ജോഡികൾ ഇപ്പോൾ മൂന്നാം ക്രിസ്മസ് ഒരുമിച്ച് ആഘോഷിക്കാനുള്ള പദ്ധതിയിലാണ്.
ഇംഗ്ലണ്ടിലെ റിംറോസ് വാലി കൺട്രി പാർക്കിലുള്ള ഒരു മരത്തെയാണ് കേറ്റ് കണ്ണിംഗ്ഹാം എന്ന യുവതി വിവാഹം കഴിച്ചത്. വിവാഹശേഷം അവൾ തന്റെ പേരിനൊപ്പം എൽഡർ എന്ന് പോലും ചേർക്കുകയുണ്ടായി. കേറ്റിന് തന്റെ പങ്കാളിയോട് വളരെയധികം സ്നേഹമാണ്.
ആഴ്ചയിൽ അഞ്ച് തവണ വരെ അവൾ തന്റെ പങ്കാളിയെ കാണാൻ എത്തും. കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്മസിന് മരം അലങ്കരിക്കുകയും ചെയ്തു അവൾ. കാര്യം മരത്തെ അവൾക്ക് സ്നേഹമാണെങ്കിലും, അവൾക്കും ഒരു കാമുകനുണ്ട്. അയാൾ അവരുടെ ബന്ധത്തെ എല്ലാവിധത്തിലും പിന്തുണക്കുന്നു. പലപ്പോഴും അവൾ ഭർത്താവിനെ കാണാൻ വരുമ്പോൾ ഈ കാമുകനും കൂടെ കാണും.
അവൾ മരത്തെ ചുംബിക്കുന്നതും, ആശ്ലേഷിക്കുന്നതും കാമുകൻ കൗതുകത്തോട് നോക്കി നിൽക്കും. ലോക്ക്ഡൗണായതോടെ സമയം കിട്ടുമ്പോഴൊക്കെ തന്റെ ഭർത്താവിനെ സന്ദർശിക്കാൻ താൻ എത്താറുണ്ടെന്ന് കേറ്റ് പറയുന്നു. എന്ത് ആഘോഷം വന്നാലും അവൾ മരത്തെ കാണാൻ പോകുന്നത് പതിവാണ്.
മരമില്ലാതെ തന്റെ ജീവിതത്തിൽ എന്ത് ആഘോഷമെന്നാണ് അവൾ ചോദിക്കുന്നത്. ഇപ്രാവശ്യം ഡിസംബർ 26 -ന് ഭർത്താവിനെ സന്ദർശിക്കാൻ അവൾ പദ്ധതിയിടുന്നു. "ഇത് ഞങ്ങൾ ഒരുമിച്ചുള്ള മൂന്നാമത്തെ ക്രിസ്മസാണ്. മരത്തെ അലങ്കരിക്കുന്നത് എന്റെ ഒരു പതിവാണ്.
ഡിസംബറിലെ ശോഭയുള്ള സൂര്യന്റെ കീഴിൽ ആ മരം എന്നത്തേയും പോലെ ആകർഷകമായി എനിക്ക് തോന്നും" അവൾ പറഞ്ഞു. അതേസമയം, അവളുടെ ഈ പ്രവൃത്തിയെ വെറും ഭ്രാന്തായി മാത്രം കാണാൻ സാധിക്കുകയില്ല. അതിന് പിന്നിൽ വളരെ വലിയ ഒരു ഉദ്ദേശവുമുണ്ട്.
മെക്‌സിക്കോയിലെ വനിതാ ആക്ടിവിസ്റ്റുകളാണ് ഈ മരത്തെ വിവാഹം കഴിക്കാൻ കേറ്റിനെ പ്രേരിപ്പിച്ചത്. അനധികൃത മരംമുറിക്കലിനും നിലംനികത്തലിനും എതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയായിരുന്നു അത്.
റിംറോസ് വാലി കൺട്രി പാർക്കിനെ ഒരു ബൈപാസാക്കി മാറ്റാൻ ഹൈവേസ് ഇംഗ്ലണ്ട് പദ്ധതിയിടുന്നു. അതിൽ നിന്ന് മരങ്ങളെ രക്ഷിക്കാനുള്ള ഒരു പ്രചാരണത്തിന്റെ ഭാഗമാണ് ഈ വിവാഹം. അവളെ കൂടാതെ, വേറെയും വനിതാ പ്രവർത്തകർ ഇതുപോലെ മരങ്ങളെ വിവാഹം ചെയ്യുകയുണ്ടായി.
Content Highlight: The young woman married the tree

































