യുഎസ്-റഷ്യ അസ്വാരസ്യങ്ങൾ ബഹിരാകാശത്തേക്ക്. സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തിൽ നാസയുടെ ബഹിരാകാശയാത്രിക ദ്വാരമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് നാസയ്ക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
2018ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തിൽ നാസയുടെ ബഹിരാകാശയാത്രിക രണ്ട് മില്ലിമീറ്റർ വലുപ്പമുള്ള ഒരു ദ്വാരമുണ്ടാക്കിയതായുള്ള റഷ്യൻ ഏജൻസിയുടെ ആരോപണത്തെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.
നാസയുടെ ബഹിരാകാശ യാത്രിക സെറീനയ്ക്ക് കടുത്ത മാനസിക സമ്മർദങ്ങൾ ഉണ്ടായിരുന്നെന്നും കാമുകനെ കാണാനായി തിരികെ ഭൂമിയിലെത്താൻവേണ്ടിയാണ് പേടകത്തിൽ ഇവർ ദ്വാരമുണ്ടാക്കിയതെന്നുമാണ് റഷ്യൻ മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും ആരോപിക്കുന്നത്. എന്നാൽ റഷ്യയുടെ പിഴവ് നാസയുടെ യാത്രികരുടെ മേൽ വെച്ചുകെട്ടുന്നതായാണ് അമേരിക്കൻ മാധ്യമങ്ങളടക്കം അവകാശപ്പെടുന്നത്.
2018 ഓഗസ്റ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത സോയൂസ് എംഎസ്-09 പേടകത്തിന്റെ ഒരു മൊഡ്യൂളിൽ 2 മില്ലിമീറ്റർ ദ്വാരം കണ്ടെത്തിയത്.
അമേരിക്കൻ ബഹിരാകാശയാത്രികർക്കോ റഷ്യൻ ബഹിരാകാശയാത്രികർക്കോ സംഭവത്തിൽ അപകടമൊന്നും സംഭവിച്ചിരുന്നില്ലെങ്കിലും റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ വിഷയത്തെ വളരെ ഗൗരവമായാണ് കണ്ടത്.
റഷ്യൻ ബഹിരാകാശയാത്രികയായ സെർജി പ്രോകോപിയേവ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗെർസ്റ്റ്, നാസയുടെ സെറീന ഓൻ-ചാൻസലർ എന്നിവരാണ് അന്ന് സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്
Content Highlight: To see the lover 'made a hole in the space shuttle

































