(moviemax.in)മോഷണവാര്‍ത്തകള്‍ പലതും നമ്മള്‍ പതിവായി കേള്‍ക്കാറുണ്ട്. സ്വര്‍ണം, പണം, വാഹനങ്ങള്‍ എന്നിങ്ങനെ വിലപിടിപ്പുള്ള സ്വത്തുക്കളാണല്ലോ പൊതുവില്‍ മോഷണം പോകാറ്. ഏറ്റവും കുറഞ്ഞത് ഒരു മൊബൈല്‍ ഫോണെങ്കിലും ആകാം.
എന്തായാലും മിഠായിയോ ചോക്ലേറ്റോ പോലുള്ള ഭക്ഷണസാധനങ്ങളൊന്നും അങ്ങനെ ആരും മോഷ്ടിക്കാൻ മെനക്കെടില്ല എന്നാണല്ലോ നാം ചിന്തിക്കുക. പക്ഷേ ഇത്തരത്തിലുള്ള സാധനങ്ങളും മോഷ്ടിക്കുന്നവരുണ്ട്. അത് ഏതെങ്കിലും 'ദാരിദ്ര്യം' പിടിച്ച കള്ളനായിരിക്കും എന്ന നിഗമനത്തിലെത്താനും വരട്ടെ.
സംഭവം ലക്ഷങ്ങള്‍ വില വരുന്നതാണെങ്കിലോ! യുകെയില്‍ ആണ് ഇതുപോലൊരു സംഭവം നടന്നിരിക്കുന്നത്. ചോക്ലേറ്റ് നിര്‍മ്മാണ കമ്പനിയില്‍ കയറി ചോക്ലേറ്റ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചിരിക്കുകയാണ് ഒരാള്‍. ആകെ രണ്ട് ലക്ഷം ചോക്ലേറ്റാണ് ജോബി പൂള്‍ എന്ന മുപ്പത്തിരണ്ടുകാരൻ മോഷ്ടിച്ചത്.
ഏതാണ്ട് 42 ലക്ഷം രൂപ വില വരുമത്രേ ഇത്രയും ചോക്ലേറ്റിന്. കാഡ്‍ബറിയുടെ ക്രീം എഗ്സ് എന്ന സ്പെഷ്യല്‍ ചോക്ലേറ്റാണ് ഇത് നിര്‍മ്മിക്കുന്ന കമ്പനി കുത്തിത്തുറന്ന് അകത്ത് കയറി ജോബി മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാല്‍ കേസില്‍ ഇപ്പോഴാണ് വിധി വന്നത്.
ഇതോടെ വീണ്ടും സംഭവം വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. മെറ്റല്‍ ഗ്രൈൻഡറുപയോഗിച്ച് ചോക്ലേറ്റ് നിര്‍മ്മാണ കമ്പനി കുത്തിത്തുറന്ന് ജോബി അകത്ത് കടക്കുകയും ലക്ഷക്കണക്കിന് ചോക്ലേറ്റുകള്‍ സൂക്ഷിച്ചിരുന്ന വലിയ കണ്ടെയ്നര്‍ അങ്ങനെ തന്നെ കെട്ടിവലിച്ച് പുറത്തെത്തിക്കുകയും ശേഷം മോഷ്ടിച്ച ഒരു ലോറിക്ക് അകത്താക്കി ഇതുമായി കടന്നുകളയാൻ ശ്രമിക്കുകയുമായിരുന്നു.
പക്ഷേ വൈകാതെ തന്നെ ലോറിയുമായി ജോബി പിടിയിലാവുകയായിരുന്നു. പിന്നീട് ഇപ്പോള്‍ കോടതി വിധി വരുംവരെ ജോബി ജയിലില്‍ തന്നെയായിരുന്നു. 18 മാസത്തെ തടവിനാണ് കോടതി ഇയാളെ വിധിച്ചിരിക്കുന്നത്.
Content Highlight: The #thief entered the #chocolate #manufacturing #company and stole the #chocolate

































