ഇനിയെങ്കിലും ജീവിച്ചോട്ടെ,തിരിച്ചുതരൂ എന്റെ ശരീരം- താരത്തിന്റെ തുറന്നു പറച്ചില്‍

ഇനിയെങ്കിലും ജീവിച്ചോട്ടെ,തിരിച്ചുതരൂ എന്റെ ശരീരം- താരത്തിന്റെ തുറന്നു പറച്ചില്‍
2021-11-27T10:53:00 | By Kavya N

വിറ്റ സാധനങ്ങൾ തിരിച്ചുപിടിക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. സഹായിക്കാൻ പ്രഫഷനൽ ഏജൻസികൾ പോലുമുണ്ട്. എന്നാൽ, വിറ്റ ശരീരം വീണ്ടും വേണമെന്നു തോന്നിയാലോ. ഓരോ ശ്രമവും പരാജയപ്പെടുകയും സ്വന്തം ശരീരം അപരിചിതമാകുകയും ചെയ്താലോ. അങ്ങനെയൊരു ദുരവസ്ഥ സംഭവിച്ചിട്ടും ശരീരം ഒരു മോഡൽ തിരിച്ചുപിടിച്ചു.

അതും അക്ഷരങ്ങളിലൂടെ. അപൂർവമായ കണ്ടെത്തലിന്റെ കഥ. ശരീരം അപഹരിച്ചവരോടുള്ള മധുര പ്രതികാരവും. ഒപ്പം, ആരുടെയും ശരീരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്ന മുന്നറിയിപ്പും. അതാണ് മൈ ബോഡി എന്ന പുസ്തകം. അമേരിക്കയിലെ പ്രശസ്ത മോഡലും വിവാദ നായികയുമായ എമിലി രജ്കോവിസ്കിയുടെ ആദ്യ പുസ്തകം.

കൗമാരത്തിൽ പ്രശസ്ത മാഗസിന്റെ മുഖചിത്രമായതു മുതൽ‌ എമിലിയുടെ ചിത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ശരീര വടിവുകളും അഴകളവുകളുമായിരുന്നു അവരുടേത്. എന്നാൽ ഇപ്പോൾ, എമിലിയുടെ അക്ഷരങ്ങൾക്കും ആവശ്യക്കാരേറേയാണ്.

പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളെപ്പോലും പിന്നിലാക്കി ‘മൈ ബോഡി’ ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. ഇനിയും വാങ്ങാത്തവർ പുസ്തകം വേഗം സ്വന്തമാക്കൂ എന്നാണ് ആഹ്ളാദഭരിതയായ താരത്തിന്റെ പ്രതികരണം.

17–ാം വയസ്സിലാണ് എമിലിക്ക് ആദ്യം ശരീരം നഷ്ടപ്പെട്ടത്. ഹൈ സ്കൂളിൽ കൂടെ പഠിച്ച ആൺസുഹൃത്തിന് നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തു. ഒന്നൊഴിയാതെ അവ സുഹൃത്ത് സഹപാഠികൾക്കു പങ്കുവച്ചു. ചിത്രം കണ്ടവരെല്ലാം മറ്റാരെയോ നോക്കുന്നതുപോലെ എമിലിയെ നോക്കി. എന്നാൽ, പെൺകുട്ടി തകർച്ചയിൽ നിന്ന് കരകയറാൻ സമയമെടുത്തു. ശരീരം തനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന അറിഞ്ഞു. തന്നെ സുഹൃത്തു പോലും മനസ്സിലാക്കിയില്ലല്ലോ എന്നു വേദനിച്ചു.

അന്ന​വർ പ്രശസ്തയല്ലായിരുന്നു. പിന്നീടവരെ അമേരിക്കയും ലോകവും അറിഞ്ഞു. അപ്പോഴും ഇൻബോക്സിൽ വന്നു നിറയുന്ന കമന്റുകളിൽ വായിച്ചത് തന്റെ ശരീരത്തിനോട് ആർത്തി പെരുത്തവരുടെ പൊള്ളവാക്കുകൾ മാത്രം. ശരീരം നഷ്ടപ്പെട്ടു എന്നവർ മനസ്സിലാക്കി. ഇന്റർനെറ്റ് അത് സ്വന്തമാക്കിയിരിക്കുന്നു. വല്ലപ്പോഴും മാത്രം ആ ശരീരത്തിൽ വാടകക്കാരിയെപ്പോലെ എമിലി ജീവിച്ചു. കൊതി തീരാതെ.

ഒടുവിൽ, അക്ഷരങ്ങളൂടെ കണ്ണാടിയിലൂടെ എമിലി ശരീരത്തെ നോക്കി. തെളിഞ്ഞുവന്ന വാക്കുകൾ അവർ ധീരമായ വാക്കുകളിൽ കുറിച്ചു. ആ വെളിപാടുകൾക്ക് തിളക്കമേറെയാണ്. സമാന അനുഭവങ്ങളിലൂടെ കടന്നുപോയവർ മൈ ബോഡിയിൽ പരിചിത ശരീരങ്ങൾ കണ്ടു ഞെട്ടുന്നു. ചിലപ്പോഴെങ്കിലും സന്തോഷിക്കുന്നു. താദാത്മ്യം പ്രാപിക്കുന്നു.

‘സ്വന്തം ശരീരം തിരിച്ചുവാങ്ങുമ്പോൾ’ എന്ന പേരിലുള്ള ലേഖനത്തിൽ എമിലി ജീവിതത്തിലെ ഒന്നിലേറെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. സ്വന്തം ചിത്രം വിലയ്ക്കു വാങ്ങിച്ച അനുഭവവും. ദിവസേന, വിവിധ മാധ്യമങ്ങളിൽ രണ്ടു പതിറ്റാണ്ടായി എമിലിയുടെ വിവിധ പോസിലുള്ള ഒട്ടേറെ ചിത്രങ്ങളാണു പുറത്തുവരുന്നത്. അർധ നഗ്നവും അല്ലാത്തതുമായവ. വിവിധ പോസുകളിലുള്ളവ.

ലോകമെങ്ങും ഏറ്റവും കൂടുതൽ പേർ കാണാൻ ഇഷ്ടപ്പെട്ട രൂപലാവണ്യം. 30–ാം വയസ്സിലും അതിനു മാറ്റമില്ല. ഒരിക്കൽ സമൂഹ മാധ്യമത്തിൽ പ്രചരിച്ച സ്വന്തം ചിത്രം എമിലിയെത്തന്നെ കീഴ്‌പ്പെടുത്തി. അതു സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. ലക്ഷങ്ങൾ വില കൊടുക്കേണ്ടിവന്നു ചിത്രം സ്വന്തമാക്കാൻ. അന്നും അവർ വേദനയോടെ തിരിച്ചറിഞ്ഞു; എനിക്ക് ഒരു ശരീരം പോലുമില്ലല്ലോ !

ഒരിക്കൽ മാലദ്വീപിലെ റിസോർട്ടിൽ ഭർത്താവിനൊപ്പം നടക്കുമ്പോഴാണ് നീന്തൽ വേഷത്തിലുള്ള തന്റെ ചിത്രം 10 ലക്ഷം പേർ ഇഷ്ടപ്പെട്ടെന്ന വാർത്ത എമിലി അറിയുന്നത്. എങ്ങനെ പ്രതികരിക്കണം എന്നവർക്ക് അറിയില്ലായിരുന്നു. ചിരിക്കണോ അതോ കരയണോ. സ്വന്തം ശരീരം ഇനി എന്ന് തനിക്ക് സ്വന്തമാകും എന്നാണവർ ചിന്തിച്ചത്. അതിന് എങ്ങനെ പോരാട്ടം നടത്തണമെന്നും.

ഗ്ലാമർ എന്നാൽ വിരസത കൂടിയാണ്. ചെലവേറിയതാണ്. സൗന്ദര്യം തന്നെ ശക്തയാക്കുന്നു എന്നു വിശ്വസിച്ച എമിലിക്ക് സുന്ദരിയാവാൻ വേണ്ടിയുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ ഷോയ്ക്കും മുൻപ് മണിക്കൂറുകളാണ് മേക്കപ് റൂമിൽ ചെലവഴിക്കുന്നത്. സൗന്ദര്യ വർധക വസ്തുക്കൾ ലോഭമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്.

ഒരു ശരാശരി വ്യക്തി ജീവിത കാലം മുഴുവൻ ഉപയോഗിക്കുന്ന ക്രീമുകൾ ചിലപ്പോൾ ഒരു ദിവസം തന്നെ ഉപയോഗിച്ചു. ആരാധകർ അറിയാത്ത അധ്വാനം. സുന്ദരിയായിരിക്കുന്നതിന്റെ, ആരാധ്യയായിരിക്കുന്നതിന്റെ ചെലവും സമയവും ഉത്തരവാദിത്തവും.

പുറം ലോകം എങ്ങനെയാണോ പ്രതീക്ഷിക്കുന്നത് അതേ രീതിയിൽ ഒരുങ്ങുക, വസ്ത്രം ധരിക്കുക എന്നതൊന്നും നിസ്സാരമല്ല. മണിക്കൂറുകളുടെ അധ്വാനവുമുണ്ട്. തനിക്കുവേണ്ടിയല്ല, ലോകത്തിനുവേണ്ടിയാണു ജീവിക്കുന്നതെന്ന തിരിച്ചറിവും. ഒരു വേദിയിൽ പ്രശസ്തമായ പോപ് താരം എമിലിയുടെ മാറിടത്തിൽ കൈ വച്ചു.

അയാൾക്കു സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ലത്രേ. സൗന്ദര്യം എന്നാൽ പരസ്യമായി അപമാനിക്കപ്പെടുകയാണ് എന്ന സത്യവും ഉൾക്കിടിലത്തോടെ അവർ ഉൾക്കൊണ്ടു. താൻ എത്ര മാത്രം സുരക്ഷിതത്വമില്ലാതെയാണ് ജീവിക്കുന്നതെന്നും. ഓരോ നിമിഷവും തന്നെ ഭയം പൊതിയുന്നത് അവർ അറിഞ്ഞു. ആരാധനയുടെ കത്തുന്ന കണ്ണുകളിൽ ആളിപ്പടരുന്ന ക്രൂരതയുടെ വന്യത കണ്ടു ഞെട്ടി. ഏറ്റവും പ്രശസ്തയായിട്ടും ഏറ്റവും ഭയമുള്ളവളായി ജീവിക്കേണ്ടിവരുന്നതിന്റെ വൈരുധ്യവും തിരിച്ചറിഞ്ഞു. പ്രശസ്തിയുടെ ദന്തഗോപുരത്തിനുള്ളിൽ എമിലി എന്ന താരത്തെ അസ്വസ്ഥമാക്കിയ വേദനകൾ.

2012 ൽ അടിവസ്ത്രങ്ങളുടെ പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനു ശേഷം ഫൊട്ടൊഗ്രാഫർ എമിലിയെ ആക്രമിച്ചു. അതിനുശേഷമുള്ള അയാളുടെ പ്രതികരണമായിരുന്നു വിചിത്രം. നഗ്നയായി ചിത്രങ്ങൾക്കു പോസ് ചെയ്ത നടിയാണിവർ. എന്നിട്ടും ഇരയാണെന്നാണ് അവർ വാദിക്കുന്നത്. ഞാൻ അതു വിശ്വസിക്കണോ- അയാൾ ചോദിച്ചു. ആ ചോദ്യത്തിന് എമിലി മറുപടി പറഞ്ഞില്ല. ആ മറുപടി ജീവിതത്തിലുടനീളം അവർ തേടിക്കൊണ്ടിരുന്നു. ആരാണ് താൻ.

അതിപ്രശസ്തയായ താരത്തിന്റെ ഗ്ലാമർ ജീവിതം അറിയാം എന്ന വിചാരത്തോടുകൂടി വായിക്കേണ്ട പുസ്തകമല്ല മൈ ബോഡി. ഗ്ലാമറിനും സൗന്ദര്യത്തിനും പിന്നിൽ, എല്ലാ തിളക്കങ്ങൾക്കും അപ്പുറം പതിയിരുന്ന ഇരുട്ടിന്റെ, കറുത്ത വേദനയുടെ വിചാരങ്ങളാണ് ഈ അക്ഷരങ്ങൾ. എപ്പോഴും സന്തോഷിച്ചിരിക്കുന്നു എന്ന ലോകം വിചാരിക്കുന്ന ഒരു മനസ്സിലെ നിരാശയുടെയും നിസ്സഹായതയുടെയും വേദനിപ്പിക്കുന്ന വാക്കുകൾ. ഇങ്ങനെയും സത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന വാക്കുകൾ.

തന്റെ ശക്തി, ഒരേയൊരു ശക്തി ശരീരമാണെന്ന് എമിലിക്ക് അറിയാം. എന്നാൽ, സ്വന്തം ശരീരം പലർ പങ്കിട്ടെടുത്തതോടെ എല്ലാ നഷ്ടപ്പെട്ട സ്ത്രീയായി മാറി എമിലി എന്ന സത്യം മാത്രമാണ് ലോകത്തിന് അറിയാത്തത്. എന്റെ കഥ പോലെ എന്റെ ശരീരവും നിമിത്തമാണ്. സുന്ദര ശബ്ദത്തിൽ കൂവുന്ന കുരുവിയുടെ നെഞ്ചിലെ ചോരയുടെ ചുവപ്പ് കണ്ടറിയാനുള്ള നിയോഗം. ഞെട്ടിയാലും വിറയ്ക്കരുത്. വിറച്ചാലും വീഴരുത്. 

Content Highlight: Long live me, give me back my body- star's open mouth

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup