അതിഥികളോട് ദൈവത്തോടെന്ന പോലെ പെരുമാറുകയെന്നതാണ് ഇന്ത്യയുടെ സംസ്കാരം. എന്നാല്‍, ഇതിന് വിരുദ്ധമായൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പ്രശസ്തവുമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍.
അവിടുത്തെ നൈനി തടാകത്തിലെ ബോട്ട് സവാരി ഏറെ പ്രശസ്തമാണ്. നൈനിറ്റാളിലെത്തുന്ന സഞ്ചാരികള്‍ നൈനി തടാകത്തിലൂടെ ഒരു ബോട്ട് സവാരി നടത്താതെ തിരിച്ചിറങ്ങാറില്ല. എന്നാല്‍, അവിടെ സന്ദര്‍ശകരും ബോട്ട് ഉടമകളും തമ്മിലുള്ള ഒരു വഴക്ക് വളരെ പെട്ടെന്നാണ് നെറ്റിസണ്‍സിനിടെയില്‍ പ്രചരിച്ചത്.
ബോട്ട് ഡ്രൈവർമാർ അക്രമാസക്തരാകുകയും വിനോദ സഞ്ചാരികളെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. തടാക തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കൂട്ടം ചെറു വള്ളങ്ങള്‍ക്ക് മുകളില്‍ വച്ചായിരുന്നു യാത്രക്കാരെ ബോട്ട് ഉടമകള്‍ മര്‍ദ്ദിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോട്ടിലും കരയിലുമായി നില്‍ക്കുന്നത് കാണാം. ഒപ്പം കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികളും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ ചിലര്‍ വള്ളത്തില്‍ നിന്നും കാല്‍ തെന്നി വെള്ളത്തിലേക്ക് വീഴുന്നതും ചിലര്‍ ചേര്‍ന്ന് മറ്റ് ചിലരെ കരയിലേക്ക് വലിച്ചുകൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം. സംഘര്‍ഷം പിന്നീട് കരയിലേക്കും വ്യാപിക്കുന്നു. '
ഹിന്ദുസ്ഥാൻ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. “കാണുക: നൈനിറ്റാൾ മല്ലിറ്റാൾ ഏരിയയിൽ, നൈനി തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെ ബോട്ട് ഡ്രൈവർമാർ യുപിയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആക്രമിച്ചു. ബോട്ടിന് മുകളിൽ കയറി വിനോദസഞ്ചാരികളെ ആക്രമിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.'
https://twitter.com/i/status/1671803595296247810
വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. സംഭവത്തില്‍ നെറ്റിസണ്‍സ് ഞെട്ടലും രോഷവും പ്രകടിപ്പിച്ച് രംഗത്തെത്തി. നിരവധി പേര്‍ ഡ്രൈവര്‍മാരുടെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. പലരും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
നമ്മുടെ സംസ്കാരം 'അതിഥി ദേവോ ഭവ' എന്നാണെന്നും അതിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. തടാകത്തിലെ മറ്റൊരു ബോട്ടിനൊപ്പം സഞ്ചരിക്കാന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും വള്ളം തുഴയുന്നയാള്‍ ഇത് അനുസരിച്ചില്ലെന്ന് മാത്രമല്ല, യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlight: A video of him climbing on top of a boat and attacking tourists has gone viral on social media.'

































