ബീജദാനത്തിലൂടെ 550 -ലധികം കുട്ടികളുടെ അച്ഛനായ ആളാണ് ജോനാഥൻ ജേക്കബ് മെയ്ജർ. 41 -കാരനും സംഗീതജ്ഞനുമായ ജോനാഥനെ അടുത്തിടെയാണ് കോടതി ബീജദാനത്തിൽ നിന്നും വിലക്കിയത്. ബീജദാനം നടത്തിയാൽ 90 ലക്ഷത്തിന് മുകളിൽ രൂപ പിഴ ഈടാക്കുമെന്നും നെതർലാൻഡ് കോടതി വ്യക്തമാക്കിയിരുന്നു.
ജോനാഥന്റെ മക്കളിൽ ഒരാളുടെ അമ്മയും ഡോണർകൈൻഡ് എന്ന ഫൗണ്ടേഷനുമാണ് നേരത്തെ ഇയാൾക്കെതിരെ പരാതി നൽകിയത്. സാധാരണയായി ബീജദാതാക്കൾ 12 -ൽ കൂടുതൽ സ്ത്രീകൾക്ക് ബീജം ദാനം ചെയ്യാനോ 25 -ൽ കൂടുതൽ കുട്ടികൾ ഉണ്ടാവാനോ പാടില്ല. എന്നാൽ, കുറഞ്ഞ കാലയളവിൽ തന്നെ 550 -ലേറെ കുട്ടികളുടെ പിതാവായി മാറി ജോനാഥൻ.
വളരെ അധികം സഹോദരങ്ങളുണ്ട് എന്ന് അറിയുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും, സഹോദരങ്ങൾ തമ്മിൽ അറിയാതെ വിവാഹിതരാവാൻ സാധ്യതയുണ്ട് എന്നതെല്ലാം ചൂണ്ടിക്കാട്ടിയാണ് നെതർലാൻഡ് കോടതി ഇയാളെ ബീജദാനം നടത്തുന്നതിൽ നിന്നും വിലക്കിയത്.
എന്നാൽ, നെതർലാൻഡിൽ നിന്നു കോടതി വിലക്കിയെങ്കിലും താൻ ബീജദാനം നിർത്താൻ പോകുന്നില്ല, മറ്റ് രാജ്യങ്ങളിൽ അത് തുടരും എന്നാണ് ജോനാഥൻ പറയുന്നത്. 2007 -ലാണ് ജോനാഥൻ ആദ്യമായി ബീജദാനം തുടങ്ങുന്നത്. പിന്നീട്, വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ കുട്ടികളുണ്ടാവാത്തവരെ സഹായിക്കാൻ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു.
12 ക്ലിനിക്കുകളിൽ ഇയാൾ ബീജദാനം നടത്തി. എന്നാൽ, യഥാർത്ഥ വിവരം മറച്ചുവെച്ച് കൊണ്ടാണ് ഇയാൾ വീണ്ടും വീണ്ടും ബീജദാനത്തിന് തയ്യാറായതും ഇത്രയധികം കുട്ടികളുടെ അച്ഛനായി മാറിയതും. 375 കുട്ടികളാണ് ഇയാൾക്ക് നെതർലാൻഡിൽ മാത്രമുള്ളത്. അത് കൂടാതെ ജർമ്മനി, അർജന്റീന, ബെൽജിയം ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് കുട്ടികളുണ്ട്.
Content Highlight: The father of 550 children, if he repeats it again, the court will fine him 90 lakhs, the incident went viral

































