അനുമതിയില്ലാതെ മൃതദേഹഭാഗങ്ങൾ എടുത്ത് വിറ്റ മോർച്ചറി സൂക്ഷിപ്പുകാരൻ പിടിയിൽ. അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറി മാനേജർ ആണ് പിടിയിലായത്.
ബുധനാഴ്ച ഇയാൾക്കെതിരെ പൊലീസ് പുറത്തുവിട്ട കുറ്റപത്രത്തിൽ പറയുന്നത് മൃതദേഹങ്ങളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ മോഷ്ടിച്ച് വില്പന നടത്തി എന്നാണ്. 55 -കാരനായ സെഡ്രിക് ലോഡ്ജാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനും മറ്റ് ആരോഗ്യസംബന്ധമായ പഠനങ്ങൾക്ക് ഉപയോഗിക്കുന്നതിനും ആയി സ്വമേധയാ തങ്ങളുടെ മൃതശരീരങ്ങൾ ദാനം ചെയ്ത വ്യക്തികളുടെ മൃതദേഹങ്ങൾ ആണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങളോട് ഇയാൾ കാണിച്ച അനാദരവ് അംഗീകരിക്കാൻ കഴിയാത്തതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.
സംഭവത്തിൽ സെഡ്രിക് ലോഡ്ജിന്റെ ഭാര്യയും 63 -കാരിയുമായ ഡെനിസ് ലോഡ്ജ്, ഗൂഢാലോചന നടത്തിയതിന്, മനുഷ്യാവശിഷ്ടങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രാജ്യവ്യാപക ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2018 മുതൽ 2022 വരെ ഇവർ ഇത്തരത്തിൽ മൃതദേഹങ്ങളിൽ നിന്ന് യഥേഷ്ടം ശരീരഭാഗങ്ങൾ മോഷ്ടിച്ചിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ന്യൂ ഹാംഷെയറിലെ ഗോഫ്‌സ്റ്റൗണിലെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയാണ് ഇവർ ശരീരഭാഗങ്ങൾ മോഷ്ടിച്ചിരുന്നത്. ഇവരിൽ നിന്നും ശരീരഭാഗങ്ങൾ വാങ്ങുന്ന ഇടനിലക്കാർ അത് കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു ചെയ്തിരുന്നത്. ഇവരുമായി ബന്ധപ്പെട്ട വലിയൊരു അവയവക്കടത്ത് സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്.
Content Highlight: Mortuary keeper arrested for taking body parts and selling them without permission.

































