(moviemax.in) കടലില്‍ നീന്തിക്കളിക്കുകയായിരുന്ന യുവാവിനെ ജീവനോടെ വായിലാക്കി ഭക്ഷിച്ച സ്രാവ് ഇനി മുതല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. നടുക്കുന്ന അപകടത്തിന് പിന്നാലെ സ്രാവിനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നിരുന്നു.
ഇതിന്‍റെ ശരീരമാണ് വിശദ പരിശോധനകള്‍ക്ക് ശേഷം എംബാം ചെയ്ത് മ്യൂസിയത്തില്‍ സൂക്ഷിക്കുക. ഈജിപ്തിലാണ് ദാരുണമായ അപകടം നടന്നത്. ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള വ്ളാദിമിര്‍ പോപോവ് എന്ന യുവാവാണ് സ്വന്തം അച്ഛൻ അടക്കം നിരവധി പേര്‍ നോക്കിനില്‍ക്കേ ഭീകരമായി മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്.
ഈജിപ്തിലെ ചെങ്കടല്‍ തീരത്തുള്ള വിനോദസഞ്ചാര നഗരമായ ഹര്‍ഗെതയില്‍ ആണ് ഒരാഴ്ച മുമ്പ് അപകടമുണ്ടായത്. അച്ഛനൊപ്പം ബീച്ചില്‍ ഉല്ലസിക്കാനെത്തിയതാണ് റഷ്യൻ പൗരനായ പോപോവ്. ഇതിനിടെ കടലില്‍ ഇറങ്ങി നീന്തിക്കൊണ്ടിരിക്കുമ്പോഴാണ് സ്രാവിന്‍റെ ആക്രമണുണ്ടായത്.
തീരത്തുണ്ടായിരുന്നവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ പോപോവ് സ്രാവിന്‍റെ വായില്‍ അകപ്പെടുന്നത് വ്യക്തമായി കാണാം. എന്തോ പന്തികേട് തോന്നിയ പോപോവ് അച്ഛനെ വിളിച്ച് ഉറക്കെ കരയുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങൾ കാണാം
ഇത് കണ്ടാണ് സമീപമുള്ളവര്‍ ക്യാമറയെടുത്ത് സൂം ചെയ്ത് വീഡിയോ പകര്‍ത്തിയത്. ഇടയ്ക്ക് മുങ്ങിയും പിന്നെ പൊങ്ങിയും പോപോവ് ജീവന് വേണ്ടി പിടയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ വെള്ളത്തിലാകെയും രക്തം കലരുന്നു. ശേഷം പാപ്പാ എന്ന അലര്‍ച്ചയോടെ തന്നെ പോപോവ് തീര്‍ത്തും വെള്ളത്തിനടിയിലേക്കാകുന്നു.
ഒപ്പം സ്രാവാണ് അക്രമകാരിയെന്നും വ്യക്തമാകുന്നു. ഉടൻ തന്നെ ബോട്ടുകളില്‍ മത്സ്യത്തൊഴിലാളികള്‍ എത്തിയെങ്കിലും പോപോവിനെ രക്ഷിക്കാനായില്ല. ശേഷം രോഷാകുലരായ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സ്രാവിനെ പിടികൂടി കൊല്ലുകയായിരുന്നു.
സ്രാവിന്‍റെ ആക്രമണത്തില്‍ യുവാവിന്‍റെ ശരീരം ഛിന്നഭിന്നമായിരുന്നു. കടലില്‍ നിന്ന് ചില ശരീരഭാഗങ്ങള്‍ കിട്ടുകയും ബാക്കി ഭാഗങ്ങള്‍ സ്രാവിന്‍റെ ആമാശയത്തില്‍ നിന്നും കിട്ടുകയുമായിരുന്നു. സാധാരണഗതിയില്‍ ഇറങ്ങി കളിക്കുന്നതിന് സുരക്ഷിതമായ ബീച്ചില്‍ ഇങ്ങനെയൊരു അപകടം നടന്നതിന്‍റെ ഞെട്ടലിലാണ് ഇവിടെയുള്ള ഏവരും.
മുമ്പ് കടലില്‍ കുറച്ചകലെയായി ചില അപകടങ്ങള്‍ സമാനമായി നടന്നിട്ടുണ്ടെന്നും ഇതിന്‍റെ കാരണക്കാരൻ ഇതേ സ്രാവ് ആണോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളും വിദഗ്ധര്‍ പരിശോധിക്കും.
ഒപ്പം തന്നെ എന്തുകൊണ്ടാണ് ഈ സ്രാവ് ഇത്രമാത്രം അക്രമകാരിയായത് എന്നതും പഠനവിധേയമാക്കുമത്രേ. ശേഷം എംബാം ചെയ്ത് തയ്യാറാക്കിയ ഇതിന്‍റെ ശരീരം ഈജിപ്തിലെ 'നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഷ്യാനോഗ്രഫി ആന്‍റ് ഫിഷറീസി'ലെ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം.
Content Highlight: The shark that ate the young man alive will now be on display at the museum

































