(moviemax.in)വളര്‍ത്തുനായ്ക്കളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം പലപ്പോഴും കണ്ടുനില്‍ക്കുന്നവരെ പോലും സ്പര്‍ശിക്കാറുണ്ട്. മറ്റ് വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരുമായി വളരെയധികം ഗാഢമായ ബന്ധം സൂക്ഷിക്കുന്നവരാണ് നായ്ക്കള്‍.
തന്‍റെ ഉടമസ്ഥരുടെ സുരക്ഷയും സന്തോഷവുമെല്ലാം മിക്ക വളര്‍ത്തുനായ്ക്കള്‍ക്കും ഏറെ പ്രധാനമാണ്. ഇതിന് വേണ്ടി എന്തും ചെയ്യും എന്ന ഒരുക്കവും ഇരവരില്‍ കാണാം. ഈ മനസ് തന്നെയാണ് മനുഷ്യരെ നായ്ക്കളിലേക്ക് അടുപ്പിക്കുന്നതും. ഇപ്പോഴിതാ ഒരു വളര്‍ത്തുനായയും അതിന്‍റെ ഉടമസ്ഥനും തമ്മിലുള്ള ബന്ധത്തിന്‍റെ സവിശേഷമായൊരു അവസ്ഥ കണ്ട് അത്ഭുതപ്പെടുകയാണ് ഏവരും.
യുകെ സ്വദേശിയായ സൈമൺ ഒബ്രിയൻ എന്നയാളും അയാളുടെ വളര്‍ത്തുനായയായ ലാബ് ഇനത്തില്‍ പെടുന്ന ബെല്ലയും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് അവിചാരിതമായാണെങ്കിലും ഇവരുടെ ജീവിതത്തിലുണ്ടായിരിക്കുന്ന ഒരു സംഭവം. സൈമണിനും ബെല്ലയ്ക്കും മാസങ്ങളുടെ വ്യത്യാസത്തില്‍ ഒരേ രോഗം സ്ഥിരീകരിച്ചു എന്നതാണ് സംഭവം.
സൈമണിന് എപ്പോഴും അസഹനീയമായ തളര്‍ച്ചയും വല്ലാത്ത ദാഹവും അനുഭവപ്പെടുമായിരുന്നു. ഇത് പതിവായതോടെ ഇദ്ദേഹം ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയി. വിശദ പരിശോധന നടത്തിയതോടെ സൈമണ് വൃക്കയില്‍ അര്‍ബുദം (ക്യാൻസര്‍) ആണെന്നത് വ്യക്തമായി.
ഇതിന് പിന്നാലെ മാസങ്ങള്‍ക്കുള്ളില്‍ ബെല്ലയ്ക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ആശുപത്രിയില്‍ കൊണ്ടുപോയി വിശദമായി പരിശോധിച്ചപ്പോള്‍ ഇതിനും വൃക്കയില്‍ അര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് തോന്നിയതോടെ സൈമണ്‍ തന്‍റെ അവസാനനാളുകളെ കുറിച്ചും ശവസംസ്കാരത്തെ കുറിച്ചുമെല്ലാമുള്ള സങ്കല്‍പങ്ങള്‍ ഏവരുമായി പങ്കുവച്ച കൂട്ടത്തിലാണ് ബെല്ലയുടെ കാര്യവും പരസ്യമാകുന്നത്.
എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയതോടെ സൈമണിന് വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുന്ന സാഹചര്യമായിരിക്കുകയാണിപ്പോള്‍. പക്ഷേ ബെല്ലയുടെ അവസ്ഥ നാള്‍ക്കുനാള്‍ മോശമായി വരികയാണ്. നേരത്തെ തന്നെ ബെല്ല തന്‍റെ ഇനത്തില്‍ പെടുന്ന നായ്ക്കള്‍ക്ക് കിട്ടാവുന്ന പരമാവധി ആയുര്‍ദൈര്‍ഘ്യം കടന്നിട്ടുണ്ടത്രേ.
കൂട്ടത്തില്‍ രോഗവും കൂടി ആയപ്പോള്‍ ഇനി ബെല്ലയ്ക്ക് തിരിച്ചുവരവുണ്ടാകില്ലെന്ന് തീര്‍ച്ചയായിരിക്കുകയാണ്. ഇതോടെ ബെല്ലയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് സൈമൺ.
Content Highlight: Pet dog and owner have the same disease months apart

































