സിനിമ ഇറങ്ങിയ അന്ന് മുതൽ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി മാറിയ ഒന്നായിരുന്നു നാട്ടു നാട്ടു എന്ന ഗാനം . ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന് അഭിമാനമായി മാറിയ ആര്‍ആര്‍ആര്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം ആരും മറന്നിട്ടുണ്ടാകില്ല. ഗാനവും രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചടുലമായ നൃത്ത ചുവടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരുന്നു . എന്നാൽ ഇപ്പോൾ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ഉക്രൈൻ സൈന്യത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റഷ്യയ്‌ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന വിനാശകരമായ യുദ്ധത്തിനിടയിൽ, മൈക്കോളൈവിലെ സൈനികർ ആണ് നാട്ടു നാട്ടു ഗാനം പുനഃസൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ ഒരു ട്വിസ്റ്റോടെയാണ് ഇത്തവണ സൈന്യം ഈ ഗാനം അവതരിപ്പിക്കുന്നത്. സിനിമയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെയാണ് കഥാപാത്രങ്ങൾ ഈ ഗാനം അവതരിപ്പിച്ചത് എങ്കിൽ വൈറലായിരിക്കുന്ന വീഡിയോയിൽ റഷ്യൻ അധിനിവേശത്തിനെതിരെ ഉക്രേനിയൻ സൈനികർ നടത്തുന്ന പ്രകടനമാണ് കാണാൻ സാധിക്കുന്നത്.
for video https://twitter.com/i/status/1663297097783734274
സൈനിക വേഷത്തിൽ തന്നെയാണ് ഇവർ ആടിത്തിമിർക്കുന്നത്. ഇവർക്കൊപ്പം പല നിറങ്ങളിൽ വസ്ത്രം ധരിച്ച ചില യുവതികളും നൃത്തം കളിക്കാൻ എത്തുന്നുണ്ട്. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിച്ച് തന്നെയാണ് ഉക്രൈൻ സൈന്യവും നൃത്തം ചെയ്യുന്നത്. ഉക്രേനിയൻ ഭാഷയിലാണ് വീഡിയോയിലെ ഗാനമുള്ളത്. കൂടാതെ പാട്ടിന്റെ വരികൾ പൂർണമായി മാറ്റുകയും രംഗങ്ങളിൽ വ്യത്യാസം വരുത്തുകയും ചെയ്തിട്ടുണ്ട്. മികച്ച രീതിയിൽ തന്നെയാണ് ഈ ദൃശ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
യഥാർത്ഥ ഗാനത്തിൽ നിന്ന് ആവേശമൊട്ടും ചോരാതെയാണ് ഉക്രൈൻ സൈന്യം ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്നത്. വീഡിയോ ഇതിനകം ആറ് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക വസതിയായ മരിന്‍സ്‌കി പാലസ് ആണ് നാട്ടു നാട്ടു ഗാനത്തിന്റെ പശ്ചാത്തലത്തിൽ കാണുന്ന അതിമനോഹരമായ കൊട്ടാരം.
റഷ്യയുടെ ആക്രമണം തുടങ്ങുന്നതിന് മുൻപാണ് കൊട്ടാരത്തിൽ വച്ച് നാട്ടു നാട്ടു ചിത്രീകരിച്ചത്. പ്രസിഡന്റ് ആകുന്നതിന് മുമ്പ് സെലന്‍സ്‌കി ഒരു ടെലിവിഷന്‍ താരം കൂടിയായിരുന്നു എന്നതിനാലാണ് തങ്ങള്‍ക്ക് ഗാനം കൊട്ടാരത്തിൽ വച്ച് ചിത്രീകരിക്കാന്‍ പെട്ടെന്ന് അനുമതി ലഭിച്ചതെന്ന് സംവിധായകന്‍ എസ്എസ് രാജമൗലി വ്യക്തമാക്കിയിരുന്നു. ചിത്രീകരണത്തിന് പിന്തുണയും സഹായവും നൽകിയ ഉക്രൈനിലെ ജനങ്ങളോട് രാജമൗലി നന്ദിയും പ്രകടിപ്പിച്ചിരുന്നു.
Content Highlight: The Ukrainian army is moving from country to country; The video went viral

































