(moviemax.in) കനത്ത മഴയില്‍ നഗരപ്രദേശങ്ങളില്‍ വെള്ളം കയറുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ്. എന്നാല്‍ ഇങ്ങനെ അപ്രതീക്ഷിതമായി പെട്ടെന്ന് വെള്ളം ഇരച്ചെത്തുമ്പോള്‍ അതുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ചെറുതല്ല. ബംഗളൂരുവിലുണ്ടായ അതിശക്തമായ മഴയുടെ ഭാഗമായി വെള്ളം വലിയ രീതിയില്‍ ഉയര്‍ന്നതോടെ നഗരത്തില്‍ പലയിടങ്ങളിലുമുണ്ടായ ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും കൂടുതല്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ഇതിനിടെ മല്ലേശ്വരത്ത് നിഹാൻ എന്ന് പേരുള്ള ജ്വല്ലറിക്കകത്ത് വെള്ളം കയറുന്നതിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് .
for video: https://twitter.com/i/status/1660687207450157057
ജ്വല്ലറിയുടെ നെയിം ബോര്‍ഡിന് തൊട്ടുതാഴെ വരെ, ഉയരത്തില്‍ ശക്തമായി വെള്ളം കുത്തിയൊലിച്ച് കയറുന്നതാണ് വീഡിയോയില്‍ കാണുന്നത്. അഞ്ചടിയോളം പൊക്കത്തില്‍ ഈ കടയില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . രണ്ടര കോടി രൂപയുടെ സ്വര്‍ണം ഒലിച്ചുപോയതായാണ് കടയുടമ പറയുന്നത്. അതേസമയം അടുത്തിടെ പ്രദേശത്തെ ഓടകള്‍ അടക്കം പുതുക്കിപ്പണിയുകയുണ്ടായി എന്നും ഇതിലെ അശാസ്ത്രീയതയാണ് ഈ അപകടത്തിലേക്ക് വഴിയൊരുക്കിയതെന്നുമാണ് നിഹാൻ ജ്വല്ലറി ഉടമ ആരോപിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി കടയ്ക്ക് അകത്തേക്ക് വെള്ളവും മാലിന്യവും ഒന്നിച്ച് ഇരച്ചെത്തുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.
ഏവരും സ്വന്തം ജീവൻ സുരക്ഷിതമാക്കാൻ ആദ്യം ഇറങ്ങിയോടുക തന്നെയാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു. പിന്നീട് വെള്ളം താഴ്ന്ന സമയത്ത് മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങള്‍ വീണ്ടെടുക്കാൻ ജീവനക്കാര്‍ പരിശ്രമിക്കുന്നത് വീഡിയോകളില്‍ കാണാൻ സാധിക്കും. സോഷ്യല്‍ മീഡിയയിലും സംഭവത്തില്‍ പ്രതികരണം നടത്തുന്ന മിക്കവരും ഓട നിര്‍മ്മാണത്തിലെ അശാസ്ത്രീയത തന്നെയാകാം ഇങ്ങനെയൊരു അപകടത്തിലേക്ക് നയിച്ചതെന്ന നിരീക്ഷണം തന്നെ പങ്കുവയ്ക്കുകയാണ്. ബംഗളൂരുവില്‍ കനത്ത മഴയില്‍ രണ്ട് മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടങ്ങള്‍ തകരുകയും, വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തത് അടക്കം വലിയ നാശനഷ്ടമാണ് പലയിടങ്ങളിലും മഴ വിതച്ചത്.
Content Highlight: The incident of water entering a jwellery store in Bangalore; The footage went viral-new

































