കഴിക്കാൻ പറ്റുന്നതിലും അധികം ഭക്ഷണം ഓർഡർ ചെയ്ത് ഉപഭോക്താവിന് വൻ തുകയുടെ ബിൽ. ചൈനയിലെ റസ്റ്റോറൻറാണ് ഓർഡർ ചെയ്ത ഭക്ഷണത്തിന്‍റെ 10 മടങ്ങ് തുക അധികമായി ഉപഭോക്താവിൽ നിന്നും ഈടാക്കിയത്. 45,000 യുവാൻ അതായത് 5.28 ലക്ഷം രൂപ ഉപഭോക്താവ് നൽകണമെന്നാണ് റസ്റ്റോറൻറ് ഉടമ ആവശ്യപ്പെട്ടത്.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിഷൗ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. റസ്റ്റോറന്‍റിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ തട്ടിപ്പ് ജീവനക്കാർക്ക് മനസ്സിലായത്.
ആവശ്യത്തിലധികം ഭക്ഷണം ഓർഡർ ചെയ്ത യുവതി റസ്റ്റോറന്‍റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് പുറമേ കൂടുതലായി വാങ്ങിയ ഭക്ഷണം ആരും കാണാതെ പായ്ക്ക് ചെയ്ത് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു, യുവതിയുടെ തട്ടിപ്പ് മനസ്സിലായതിന് പിന്നാലെ റസ്റ്റോറന്‍റ് ജീവനക്കാർ, സമാനമായ രീതിയിൽ ഭക്ഷണം കഴിക്കാനായി വീണ്ടും റസ്റ്റോറന്‍റിലെത്തിയ യുവതിയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിന്‍റെ 10 മടങ്ങ് അധിക തുക ആവശ്യപ്പെടുകയായിരുന്നു.
ഹോട്ടൽ മാനേജരായ വു പറയുന്നത്, കഴിഞ്ഞ വർഷം മാർച്ച് മുതൽ ഒരു ഡസനിലധികം തവണ യുവതി റസ്റ്റോറന്‍റ് സന്ദർശിച്ചിട്ടുണ്ടെന്നാണ്. ഈ സമയങ്ങളിലൊക്കെയും ഭക്ഷണം അധികമായി ആവശ്യപ്പെടുകയും പിന്നീട് ഇത് ആരും കാണാതെ പൊതിഞ്ഞ് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
ഇതിനായി പ്രത്യേക പ്ലാസ്റ്റിക് കവറുകളുമായാണ് യുവതി റസ്റ്റോറന്‍റിൽ എത്തുന്നതെന്നും റസ്റ്റോറന്‍റ് മാനേജർ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ തനിക്ക് ആവശ്യമുള്ളതിലും അധികം ഭക്ഷണം പലപ്പോഴും അബദ്ധത്തിൽ ഓർഡർ ചെയ്യുന്നതാണെന്നും ശേഷിക്കുന്നവ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി അവിടെ വയ്ക്കേണ്ടെന്ന് കരുതിയാണ് താൻ എടുക്കുന്നതെന്നുമാണ് ആരോപണ വിധേയയായ വെൻ പറയുന്നത്.
റസ്റ്റോറന്‍റില്‍ നിന്ന് ഇത്തരത്തിൽ എടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തുതന്നെയായാലും 100 ഗ്രാമിൽ കൂടുതലാണെങ്കിൽ അതിന് പ്രത്യേക പണം നൽകണമെന്ന കൃത്യമായ നിർദ്ദേശം റസ്റ്റോറന്‍റിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നാണ് മാനേജർ പറയുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയിൽ നിന്നും 10 ഇരട്ടിയില്‍ അധികം പണം ഈടാക്കുന്നതെന്നും മാനേജർ അഭിപ്രായപ്പെട്ടു. ആദ്യം പണം നൽകാൻ വിസമ്മതിച്ച വെന്‍, ഒടുവിൽ സംഭവം കേസായതോടെ പിഴയായി 94,000 രൂപ കൂടി അധികമായി നൽകേണ്ടി വന്നു.
Content Highlight: The woman ordered more food than she could eat and ended up with a huge bill

































