തന്നെ ആക്രമിക്കാൻ വന്ന സ്രാവിനെ കീഴ്പ്പെടുത്തി 13കാരി. യുഎസിലെ സൗത്ത് ഫ്‌ളോറിഡയിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഫോർട്ട് പിയേഴ്‌സ് ബീച്ചില്‍ സമയം ചെലവിടുന്നതിനിടയിലാണ് എട്ടാം ക്ലാസുകാരി എല്ല റീഡ് സ്രാവിന്റെ ആക്രമണത്തിന് വിധേയയായത്.
തന്റെ ശരീരത്തിന്റെ വശങ്ങളിൽ വലിയ വേദന അനുഭവപ്പെട്ടതായി തോന്നിയപ്പോഴാണ് എല്ല അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്. തന്നെ ഒരു ഭീമാകാരനായ സ്രാവ് ആക്രമിക്കുകയാണെന്ന് എല്ലയ്ക്ക് അപ്പോള്‍ തന്നെ മനസ്സിലായി. മനസ്സിൽ പേടി തോന്നിയെങ്കിലും അവള്‍ ധൈര്യത്തോടെ അതിനെ നേരിടുകയായിരുന്നു.
സ്രാവിനെ തിരിച്ച് ആക്രമിക്കാതെ തനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ എല്ല തന്‍റെ എല്ലാ ശക്തിയുമെടുത്ത് സ്രാവിന്റെ മൂക്കിലും മുഖത്തും അടിച്ചു. എല്ലയുടെ വാരിയെല്ലുകളിൽ സ്രാവ് കടിച്ചപ്പോഴാണ് അവൾ മുഷ്ടി ഉപയോഗിച്ച് അതിനെ തിരിച്ചടിച്ചത്. ഇതോടെ സ്രാവ് ആദ്യം ഒന്നു പിൻവാങ്ങി.
എന്നാൽ തോല്‍ക്കാന്‍ അത് ഒരുക്കമല്ലായിരുന്നു. തിരികെയെത്തിയ സ്രാവ് എല്ലയുടെ വയറിൽ കടിച്ചു. ഇതോടെ വീണ്ടും തന്റെ കൈ ഉപയോഗിച്ച് എല്ല സ്രാവിനെ ആക്രമിച്ചു. അപ്പോൾ സ്രാവ് അവളുടെ കൈയിലും വിരലിലും കടിച്ചു. വീണ്ടും സ്രാവിന്റെ മുഖത്ത് എല്ല ഇടിച്ചതോടെ സ്രാവ് പിൻവാങ്ങുകയായിരുന്നു.
ആക്രമണത്തിന്‍റെ ഭാഗമായി മുറിവ് പറ്റിയ എല്ലയുടെ ദേഹത്ത് 19 സ്റ്റിച്ചുകളുണ്ട്. ഇപ്പോൾ ചികിത്സ തേടുകയാണ് എല്ല. സംഭവം തന്നെ പേടിപ്പിച്ചെന്നും ഇപ്പോൾ ഉറങ്ങാൻ കഴിയുന്നില്ല എന്നും എല്ല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശക്തനായ സ്രാവായിരുന്നു അതെന്നും ബുൾ ഷാർക് വിഭാഗത്തിൽ പെടുന്നതാണ് അതെന്നു തോന്നുന്നെന്നും എല്ല കൂട്ടിച്ചേര്‍ത്തു. ആറടി നീളമുള്ള സ്രാവാണ് എല്ലയെ ആക്രമിച്ചത്.
Content Highlight: He drove away the shark that had bitten him; 13-year-old girl escaped from the head; Video

































