സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവ രക്തത്തിന്റെ കറ കണ്ടു. ലൈംഗികബന്ധത്തിൽ സംഭവിച്ചതാണ് എന്ന് തെറ്റിദ്ധരിച്ച സഹോദരൻ സഹോദരിയെ കൊലപ്പെടുത്തി. ദാരുണമായ ദുരഭിമാനക്കൊല നടന്നത് മുംബൈയിൽ.
കൊല്ലപ്പെട്ടത് വെറും 12 വയസുകാരിയായ പെൺകുട്ടി. നഗരത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഉല്ലാസ് നഗർ സ്വദേശിയായ 30 -കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത് 12 -കാരിയായ പെൺകുട്ടിക്ക് ആദ്യമായി ആർത്തവമുണ്ടായി എന്നാണ്. പെൺകുട്ടി കഴിയുന്നത് സഹോദരനും സഹോദരന്റെ ഭാര്യക്കും ഒപ്പമാണ്. എന്നാൽ, പെൺകുട്ടിക്ക് ആർത്തവമായിരുന്നു എന്ന് വീട്ടുകാർക്ക് അറിയുമായിരുന്നില്ല. കുട്ടിക്കും ഇതേ കുറിച്ച് ധാരണയില്ലായിരുന്നു.
അതിനാൽ തന്നെ കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറകൾ ഉണ്ടായിരുന്നു. ഇത് കണ്ട സഹോദരൻ പെൺകുട്ടി ആരുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതുകയായിരുന്നു. പിന്നാലെ, ഇയാൾ ഇതിന്റെ പേരിൽ സഹോദരിയെ ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.
കുട്ടിക്ക്, ആർത്തവത്തെ കുറിച്ച് അറിയുമായിരുന്നില്ല. അതിനാൽ തന്നെ സഹോദരൻ വസ്ത്രത്തിൽ രക്തക്കറ കണ്ടത് ചോദ്യം ചെയ്തപ്പോൾ അതിനെ കുറിച്ച് വിശദീകരിക്കാനും കുട്ടിക്ക് അറിയുമായിരുന്നില്ല. ദേഷ്യം വന്ന സഹോദരൻ കുട്ടിയുടെ വായിലും പുറത്തും മറ്റ് ശരീരഭാഗങ്ങളിലും എല്ലാം കൊടിൽ വച്ച് പൊള്ളിക്കുകയായിരുന്നു.
കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ദുരഭിമാനക്കൊലകൾ ഇന്ത്യയിൽ ഇന്നും സജീവമാണ്. അനേകം നിരപരാധികൾക്കാണ് അടുത്ത ബന്ധുക്കളുടെ അതിക്രമങ്ങളുടെ പേരിൽ ജീവൻ നഷ്ടപ്പെടുന്നതും.
Content Highlight: Menstrual blood on sister's clothes, mistaking it for sexual intercourse, and what happened next

































