പാകിസ്ഥാനിലെ പൂട്ടിയിട്ട ശവക്കുഴിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വൈറലായിരുന്നു. പാകിസ്ഥാനില്‍ ഖബര്‍സ്ഥാനില്‍ നിന്നും മൃതദേഹം മോഷ്ടിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ശവക്കുഴികള്‍ ഇരുമ്പ് ഗേറ്റ് പിടിപ്പിച്ച് പൂട്ടിയിടുന്നത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഇതൊരു വ്യാജ പ്രചാരണമായിരുന്നു. സത്യത്തില്‍ ഈ ഇരുമ്പ് ഗ്രില്ലിട്ട് പൂട്ടിയ ശവക്കുഴി പാകിസ്ഥാനില്‍ നിന്നുള്ളതല്ല. മറിച്ച് ഇന്ത്യയിലെ തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിലെ മദന്നപേട്ടിലെ ദരാബ് ജംഗ് കോളനി പരിസരത്തുള്ള മസ്ജിദ് ഇ സലാർ മുൽക്ക് എന്ന പള്ളിയുടെ ഖബര്‍സ്ഥാനില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. വ്യാജ വാര്‍ത്തയില്‍ പറഞ്ഞത് പോലെ മൃതദേഹം മോഷണം പോകുന്നത് തടയാനായിരുന്നില്ല ഗ്രില്ല് പിടിപ്പിച്ചത്. മറിച്ച് ആ ശവക്കുഴിയില്‍ മറ്റൊരുടെയെങ്കിലും മൃതദേഹം അടക്കം ചെയ്യാതിരിക്കാനായിരുന്നു.
“ബന്ധപ്പെട്ട സമിതിയുടെ അനുമതിയില്ലാതെ ഏകദേശം 2 വർഷം മുമ്പാണ് ശവക്കുഴി നിർമ്മിച്ചത്. ഒരു ഏഴുപതുകാരിയുടെ ശവക്കുഴിയാണത്. ഖബര്‍സ്ഥാന്‍റെ പ്രവേശന കവാടത്തിന് മുന്നിലും ഖബര്‍സ്ഥാനിലേക്കുള്ള പാതയിലുമാണ് ഇത് നിർമ്മിച്ചത്. മരിച്ച സ്ത്രീയുടെ മകനാണ് ശവക്കുഴി നിര്‍മ്മിച്ചതും ഗ്രില്ല് പിടിപ്പിച്ചതും. പഴയ ഖബറുകളില്‍ മറ്റുള്ളവര്‍ മൃതദേഹം മറവ് ചെയ്യാതിരിക്കാനും വഴിയാത്രക്കാര്‍ ഖബറിന് മുകളിലൂടെ നടക്കുന്നത് ഒഴിവാക്കാനും വേണ്ടിയായിരുന്നു അയാള്‍ അത് ചെയ്തത്" മസ്ജിദിലെ മുഅസ്സിൻ മുഖ്താർ സാഹബ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
'ദി കേഴ്‌സ് ഓഫ് ഗോഡ് - വൈ ഐ ലെഫ്റ്റ് ഇസ്‌ലാം' എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഹാരിസ് സുൽത്താന്‍ ആദ്യം ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് അവകാശപ്പെട്ടത് 'പാകിസ്ഥാനില്‍ ലൈംഗികമായി നിരാശാരായ ഒരു ജനതയാണ് ഉള്ളതെന്നും മരണാനന്തരം ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ അവരുടെ പെൺമക്കളുടെ ശവക്കുഴികളിൽ ഗ്രില്ലുകള്‍ പതിപ്പിക്കു'ന്നെന്നുമായിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ തെറ്റാണെന്നും മുഖ്താർ സാഹബ് കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ് പോലുള്ള നഗരങ്ങളിലെ ശ്മശാനങ്ങളില്‍ സ്ഥല പരിമിതിയാല്‍ ഏറെ കഷ്ടപ്പെടുകയാണെന്നും വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ കണക്കനുസരിച്ച് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ എല്ലാ മതക്കാര്‍ക്കുമായി 1,000 ശ്മശാനങ്ങൾ ഉണ്ടെന്നായിരുന്നു. കൂടാതെ നഗരത്തിന്‍റെ സമീപ പ്രദേശങ്ങളിൽ 291 ശ്മശാനങ്ങള്‍ വേറെയും ഉണ്ട്.
മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഹൈദരാബാദ് ഏരിയയിലുള്ള 699 ശ്മശാനങ്ങളില്‍ 90 ശതമാനവും അഞ്ച് ഏക്കറിൽ താഴെയുള്ളവയാണ്. കൂടാതെ മുനിസിപ്പൽ സർക്കിളുകളിൽ 291 ശ്മശാനങ്ങളുമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 387 എണ്ണം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഇവ പ്രാദേശിക കമ്മിറ്റികളാണ് നോക്കി നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Pakistan's locked graves....the truth

































