കലയെ കലാകാരന്മാരുടെ ആവിഷ്കാരം എന്ന് വിളിക്കാറുണ്ട്. എന്നാൽ, എല്ലാ സമയത്തും എല്ലാ കലകളും സമൂഹം സ്വീകരിക്കണം എന്നില്ല. ചില സൃഷ്ടികൾക്ക് നേരെ ആളുകൾ വിമർശനം ഉയർത്താറുണ്ട്. അതുപോലെ ഇറ്റലിയിൽ ഒരു കലാ സൃഷ്ടിക്ക് നേരെ വൻ വിമർശനം ഉയരുകയാണ്. 'പ്രകോപനപരമായത്' എന്ന് പറഞ്ഞുകൊണ്ടാണ് ശിൽപത്തിന് നേരെ വിമർശനം ഉയരുന്നത്.
പുഗാലിയയിലുള്ള മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കി കഴിയുന്ന ഒരു ഗ്രാമത്തിനായി ലുയിജി റോസ്സോ ആർട്ട് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് പ്രസ്തുത ശിൽപം സൃഷ്ടിച്ചത്. വലിയ സ്തനങ്ങളുള്ള ഒരു മത്സ്യകന്യകയുടേതാണ് ശിൽപം. പ്രശസ്ത ശാസ്ത്രജ്ഞയായ റീത്ത ലെവി-മൊണ്ടാൽസിനിയുടെ പേരിലുള്ള ഒരു സ്ക്വയറിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ശിൽപം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല.
എന്നാൽ, ഇപ്പോൾ തന്നെ ശിൽപത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തികച്ചും അനുചിതം എന്നാണ് വിമർശകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയൻ നടിയായ ടിസിയാന ഷിയവാരല്ലിയും ഇൻസ്റ്റാഗ്രാമിൽ ശിൽപത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്ക് വച്ചു. അത് ശാസ്ത്രജ്ഞയെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നില്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. അതുപോലെ രണ്ട് സിലിക്കൺ സ്തനങ്ങൾ ഉള്ള, വലിയ പിൻഭാഗമുള്ള ഇത്തരം മത്സ്യകന്യകമാർ തന്റെ അറിവിലില്ല എന്നും നടി പറഞ്ഞു.
അഭിപ്രായം രേഖപ്പെടുത്തുന്നത് വഴി ഇത് ചെയ്ത കലാകാരന്മാരെയോ മുനിസിപ്പൽ അധികൃതരെയോ കുറ്റപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും നടി പറഞ്ഞു. എന്നാൽ, ലുയിജി റോസ്സോ ആർട്ട് സ്കൂളിലെ പ്രധാനാധ്യാപകൻ അഡോൾഫോ മാർസിയാനോ ഈ വിമർശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. അതുപോലെ, വിദ്യാർത്ഥികൾ ഇങ്ങനെ ഒരു മോഡൽ പങ്ക് വച്ചപ്പോൾ സ്ഥലത്തെ അധികൃതർ അത് അംഗീകരിച്ചു എന്നും അധ്യാപകൻ പറഞ്ഞു.
കൂടാതെ, അധ്യാപകൻ മറ്റെല്ലാ വിമർശനങ്ങളെയും തള്ളിക്കളയുകയും ഇത് ശരിക്കും സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതാണ് എന്നും പറഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശിൽപ്പത്തെ ചൊല്ലി വാദപ്രതിവാദങ്ങളുയരുകയാണ്.
Content Highlight: Big breasts, backside..... protest against the sculpture of the mermaid

































