കഴിഞ്ഞ അധ്യയനവര്‍ഷം കേരളത്തിലെ നിരവധി വിദ്യാലയങ്ങളില്‍ സംഘര്‍ഷമുണ്ടായതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ സര്‍വ്വകലാശാലയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ഉത്തർപ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നും പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദങ്കൗർ പോലീസ് സ്ഥിരീകരിച്ചു.
https://twitter.com/i/status/1651807838635958272
ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷനും ദങ്കൗർ പോലീസും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതായി ഡിഎന്‍എഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു, “വിദ്യാർത്ഥികൾക്കിടയിൽ ലിഫ്റ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി, തുടർന്ന് തർക്കം അക്രമാസക്തമായി,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കോളേജ് വളപ്പിലെ ഒരു ഇടനാഴിയിൽ ഇരുസംഘം വിദ്യാർത്ഥികൾ പരസ്പരം ആക്രമിക്കുന്നത് കാണാമായിരുന്നുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വീഡിയോയില്‍ കെട്ടിടത്തിന്‍റെ പല നിലകളിലൊന്നില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പരസ്പരം അക്രമിക്കുന്നത് കാണാമായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഇത് കണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പത്തൊമ്പത് സെക്കന്‍റ് മാത്രമുള്ള വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
"ഇത്തരം അടികള്‍ കോളേജ് ജീവിതത്തിന്‍റെ ഭാഗമാണ്. അത് ശിലായുഗം മുതൽ എല്ലാ കലാലയങ്ങളിലും നടക്കുന്നുണ്ട്. കുട്ടികളും കോളേജ് മാനേജ്മെന്‍റും അത് കൈകാര്യം ചെയ്യട്ടെ. മോശം ഫോണുകളും സ്വാധീനം ചെലുത്താന്‍ ആഗ്രഹിക്കുന്നവരും എല്ലാം റെക്കോർഡ് ചെയ്യുകയും അത് സാമൂഹ്യ മാധ്യമങ്ങളിലേക്ക് തള്ളുകയും ചെയ്യുന്നു." ആര്യ ഹരീഷ് തന്‍റെ അരിശം രേഖപ്പെടുത്തി.
Content Highlight: Video of college students clash goes viral

































