മരണാനന്തരം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും നിരവധി വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. മരണാനന്തര ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ചെറുതെങ്കിലും ഒരു ആകാംക്ഷയുള്ളവരായിരിക്കും ഭൂരിഭാഗം ആളുകളും. ഇതുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടക്കുകയും ഏറെ പുസ്തകങ്ങള്‍ രചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ച് മരണാനന്തര ജീവിതത്തിൽ പ്രവേശിച്ചതിന് ശേഷം തിരികെയെത്തിയെന്ന അവകാശവാദവുമായി നിരവധി ആളുകള്‍ മുമ്പ് എത്തിയിരുന്നു. മരണാനന്തര ജീവിതത്തിൽ ഇവരിൽ പലരും കണ്ടതായി പറയുന്ന കാര്യങ്ങൾ ഒരു പരിധിവരെ സമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്നുള്ള ഡേവിഡ് ഹാൻസലിൻ എന്ന വ്യക്തി. മരണാനന്തര ജീവിതത്തിന്‍റെ ഒരു നേർക്കാഴ്ച താൻ കണ്ടെന്നും പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്താണ് താൻ എത്തിപ്പെട്ടതെന്നുമാണ് ഡേവിഡ് പറയുന്നത്. ഒരു ബാറിലേക്കാണ് താൻ എത്തിയതെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.
2015-ൽ ആണ് ശ്വാസകോശ അണുബാധയെ തുടർന്ന് ഡേവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് അദ്ദേഹം രണ്ട് മാസകാലത്തോളം നീണ്ട കോമയിലായി. ഈ സമയത്താണ് തനിക്ക് ഇത്തരത്തിൽ ഒരു മരണാനന്തര അനുഭവം ഉണ്ടായതെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്.
തുടക്കമോ അവസാനമോ ഇല്ലാത്ത വെൽവെറ്റ് പോലെ പതുപതുത്ത വെള്ളി കളറിൽ തിളങ്ങിയ ആകാശത്തായിരുന്നു ആ സമയത്ത് താനെന്നും ഈ സമയം തനിക്ക് വഴികാട്ടികളായി രണ്ട് പേർ കൂടിയുണ്ടായിരുന്നെന്നും ഡേവിഡ് പറയുന്നു. ആ രണ്ട് പേരും സ്വർണനിറവും വെള്ളനിറവും ചേർന്ന പ്രകാശം കാണിച്ച് തനിക്ക് വഴികാട്ടികളായെന്നുമാണ് ഡേവിഡ് അവകാശപ്പെടുന്നത്.
രോഗാവസ്ഥയിലായിരുന്ന സമയത്ത് ക്ഷീണിതനായി താൻ കണ്ണുകൾ അടയ്ക്കുന്നത് ഓർക്കുന്നുണ്ടെന്നും പിന്നീട് കണ്ണ് തുറന്നപ്പോൾ വിശാലമായ ആകാശത്തായിരുന്നുവെന്നും ഡേവിഡ് പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു. ആ ആകാശത്ത് നക്ഷത്രങ്ങളോ മേഘങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും വളരെ മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു വലിയ കെട്ടിടമാണ് താൻ കണ്ടത്. ഇത് ഒരു പബ്ബിന് സമാനമായിരുന്നു.
എന്നാൽ അവിടെ എവിടെയും മദ്യം കണ്ടില്ലെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു. അതേ സമയം പല നിറത്തിലുള്ള മനോഹരങ്ങളായ കുപ്പികൾ അവിടെ കണ്ടെന്നും ഇയാൾ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. രണ്ടുമാസകാലത്തിന് ശേഷം കോമയിൽ നിന്ന് ഉണർന്നപ്പോൾ ഡേവിഡ് പൂർണമായും രോഗവിമുക്തനായിരുന്നു.
എന്നാൽ, കോമയിൽ നിന്നും ഉണർന്ന ഇയാളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായെന്നാണ് വീട്ടുകാർ പറയുന്നത്. മുൻപ് തന്നെ ദ്രോഹിച്ചിരുന്ന എല്ലാവരോടും ഇയാൾ ക്ഷമിച്ചെന്നും ഇപ്പോൾ എല്ലാവരോടും സ്നേഹത്തോടെ മാത്രമാണ് ഇടപഴകാൻ ശ്രമിക്കുന്നതെന്നും വീട്ടുകാർ പറയുന്നു. മതത്തെ കുറിച്ച് മനസ്സിലാക്കാൻ തനിക്ക് മരിക്കേണ്ടി വന്നു എന്നാണ് ഡേവിഡ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlight: An American claims to have 'gone down the pub' in an afterlife experience

































