500 ദിവസം ഒരു ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞ സ്ത്രീ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 500 ദിവസത്തോളം പുറം ലോകവുമായി ബന്ധമില്ലാതെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞ സ്പാനിഷ് അത്ലറ്റ് ബിയാട്രിസ് ഫ്ലാമിനിയാണ് ഒടുവില്‍ ഗുഹയില്‍ നിന്നും പുറത്തിറങ്ങിയത്. ഗ്രാനഡയ്ക്ക് പുറത്തുള്ള ഒരു ഗുഹയിൽ 70 മീറ്റർ (230 അടി) താഴ്ചയിലാണ് ഇവർ 500 ദിവസം ജീവിച്ചത്.
പർവതാരോഹകയായ ബിയാട്രിസ് ഫ്ലാമിനി ഒരു പഠനത്തിന്‍റെ ഭാഗമായി ഇത്തരത്തിലൊരു വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്. ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങുമ്പോൾ ബിയാട്രിസ് ഫ്ലാമിനിക്ക് 48 വയസായിരുന്നു. തിരികെ കയറിയപ്പോൾ 50 വയസ്സും. തന്‍റെ രണ്ട് ജന്മദിനങ്ങളാണ് ബിയാട്രിസ് ഫ്ലാമിനി ഗുഹയ്ക്കുള്ളിൽ ആഘോഷിച്ചത്.മനുഷ്യ മനസ്സിനെയും സർക്കാഡിയൻ താളത്തെയും (ഉറക്കം-ഉണർവ് സൈക്കിൾ) കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലായിരുന്നു ഇവർ 500 ദിവസം ഗുഹയ്ക്കുള്ളിൽ കഴിഞ്ഞത്.

ഇതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അടുപ്പിച്ച് ഗുഹയ്ക്കുള്ളിൽ താമസിച്ച വ്യക്തി എന്ന അംഗീകാരവും ബിയാട്രിസ് ഫ്ലാമിനിയെ തേടിയെത്തിയി. 2021 നവംബർ 20 ന് ശനിയാഴ്ചയാണ് ഫ്ലാമിനി തന്‍റെ ഗുഹയ്ക്കുള്ളിലെ ജീവിതം ആരംഭിച്ചത്. ഇതിനിടെ എലിസബത്ത് രാജ്ഞി മരിച്ചതും റഷ്യ യുക്രൈനെ ആക്രമിച്ചതുമൊന്നും ഇവർ അറിഞ്ഞിട്ടില്ലന്ന് ചുരുക്കം. “65-ാം ദിവസം ഞാൻ എണ്ണുന്നത് നിർത്തി, സമയത്തെക്കുറിച്ചുള്ള ധാരണയും നഷ്ടപ്പെട്ടു. പക്ഷേ സത്യത്തില്‍ തനിക്ക് ഒരിക്കൽ പോലും പുറത്തിറങ്ങണമെന്ന് ആഗ്രഹമില്ലായിരുന്നു.
' ബിയാട്രിസ് ഫ്ലാമിനി പുറത്തിറങ്ങിയ ശേഷം പറഞ്ഞു. ഇത്രയും ദിവസം കൊണ്ട് തനിക്ക് തന്‍റെ പുസ്തകം എഴുതി തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാനിക് ബട്ടൺ അമർത്തി പരീക്ഷം അവസാനിപ്പിച്ച് ഗുഹയ്ക്ക് പുറത്തിറങ്ങാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും തനിക്ക് അങ്ങനൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നാണ് ഫ്ലാമിനി പറയുന്നത്. ഗുഹയിൽ കഴിഞ്ഞ സമയത്ത് ഇവർ ആയിരം ലിറ്റർ വെള്ളം കുടിച്ചതായും 60 പുസ്തകങ്ങൾ വായിച്ചു തീർത്തതായുമാണ് ഇവരെ സഹായിക്കാനായി ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന സഹായികൾ പറയുന്നത്.

ഗോപ്രോ ക്യാമറകള്‍ അവരെ എപ്പോഴും നിരീക്ഷിച്ച് കൊണ്ടിരുന്നു. കൂടാതെ വ്യായാമം ചെയ്തും ചിത്രം വരച്ചും കമ്പിളി തൊപ്പികൾ തുന്നിയുമാണ് ഇവർ ഗുഹയ്ക്കുള്ളിൽ സമയം ചിലവഴിച്ചിരുന്നത്. ഗുഹയ്ക്കുള്ളില്‍ വച്ച് ഈച്ചകൾ ആക്രമിച്ചത് പോലുള്ള കഠിനമായ അനുഭവങ്ങളും തനിക്ക് ഉണ്ടായി എന്നാണ് ഇവർ പറയുന്നത്.സാമൂഹികമായ ഒറ്റപ്പെടലും മാറ്റപ്പെടലും സമയം, മസ്തിഷ്ക പ്രവർത്തനം, ഉറക്കം എന്നിവയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന ഒരു കൂട്ടം മനഃശാസ്ത്രജ്ഞർ, ഗവേഷകർ, ഗുഹാ വിദഗ്ധർ, ശാരീരിക പരിശീലകർ എന്നിവർ അടങ്ങുന്ന സംഘമണ് ഈ കാലയളവിൽ ഫ്ലാമിനിയെ നിരീക്ഷിച്ചത്.
Content Highlight: The woman who lived in a cave for 500 days came out

































