പ്രണയത്തിന് വേണ്ടി ആളുകൾ ചിലപ്പോൾ എന്തും ചെയ്യാറുണ്ട്. എന്നാൽ, പ്രണയം തകർന്നാൽ അത് ഉൾക്കൊള്ളുക എന്നതും വളരെ പ്രധാനമാണ്. അല്ലാതെ നിരന്തരം പിന്നാലെ പോയി അവരെ ബുദ്ധിമുട്ടിക്കുക എന്നത് ചിലപ്പോൾ അംഗീകരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.
ഒരാൾ തന്റെ മുൻകാമുകിയോട് തന്റെ ജീവിതത്തിലേക്ക് തിരികെ വരാൻ യാചിച്ചത് 21 മണിക്കൂർ. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ദാഷൗവിലാണ് സ്ത്രീയുടെ ഓഫീസ് കെട്ടിടം.
അതിന്റെ കവാടത്തിന് പുറത്താണ് മാർച്ച് 28 -ന് ഉച്ചയ്ക്ക് 1 മണി മുതൽ അടുത്ത ദിവസം രാവിലെ 10 മണി വരെ ഇയാൾ ഒരു വലിയ കുല റോസാപ്പൂക്കളുമായി മുട്ടുകുത്തി നിന്നത്. ആളുടെ പേരോ വിവരമോ ഒന്നും പുറത്ത് വന്നിട്ടില്ല. ഓഫീസിന്റെ പുറത്ത് കടുത്ത മഴയും തണുപ്പും സഹിച്ചാണ് ഇയാൾ ഇത്രയും മണിക്കൂർ ചെലവഴിച്ചത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇയാൾ അവിടെ നിന്നും പോവാതെ മണിക്കൂറുകൾ ചിലവഴിച്ചതോടെ ചുറ്റും ആളുകൾ കൂടി. കടുത്ത മഴയും തണുപ്പുമാണ് എന്നും കാമുകിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നും പലരും ഇയാളെ ഉപദേശിച്ചു.
എന്നാൽ, ഇയാൾ അതൊന്നും കേൾക്കാൻ പോലും തയ്യാറായില്ല. പിന്നാലെ പൊലീസും എത്തി എന്നാണ് ജിയുപായി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പൊലീസും യുവാവിനോട് അവിടെ നിന്നും പോകണമെന്നും മുൻകാമുകിയെ തിരികെ വിളിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നും പറഞ്ഞു. എന്നാൽ, കുറച്ച് ദിവസം മുമ്പാണ് അവൾ താനുമായുള്ള ബന്ധം പിരിഞ്ഞത്. താൻ മാപ്പ് ചോദിക്കാനും അവളെ തിരികെ വിളിക്കാനും വന്നതാണ് എന്നായിരുന്നത്രെ യുവാവിന്റെ മറുപടി.
Content Highlight: The young man begged his ex-girlfriend to come back on his knees for 21 hours

































