മാതാപിതാക്കൾക്ക് കുട്ടികളുടെ ഭാവിയെ കുറിച്ചും ആവരുടെ ആരോഗ്യ കാര്യത്തെ കുറിച്ചും ഒക്കെ ശ്രദ്ധയും അതുപോലെ ആശങ്കയും കാണും. അത് പുതിയ കാര്യം ഒന്നുമല്ല. കാലാകാലങ്ങളായി മാതാപിതാക്കൾ അങ്ങനെ തന്നെയാണ്. എന്നാൽ, കാലത്തിനനുസരിച്ച് ആശങ്ക പടരുന്ന കാരണങ്ങൾ മാറാറുണ്ട് എന്ന് മാത്രം.
ഇപ്പോഴത്തെ മാതാപിതാക്കളുടെ പ്രധാന ആശങ്കകളിൽ ചിലതാണ് കുട്ടികളുടെ മൊബൈൽ ഉപയോഗം, ഗെയിം എന്നിവ. എന്നാൽ, അതിന്റെ പേരിൽ ചില മാതാപിതാക്കൾ നൽകുന്ന ശിക്ഷാരീതികൾ ചിലത് കഠിനമാണ്. തങ്ങൾക്ക് തീരെ സ്വകാര്യത മാതാപിതാക്കൾ തരുന്നില്ല എന്ന് തോന്നുന്ന കുട്ടികളാണ് നിങ്ങളെങ്കിൽ ഈ കുട്ടിയുടെ കാര്യം അതിലും കഷ്ടമാണ്.
അവന്റെ മുറിയിൽ അച്ഛൻ സിസിടിവി തന്നെ സ്ഥാപിച്ചിരിക്കുകയാണ്. പതിനാറ് വയസുള്ള മകന്റെ മുറിയിലാണ് പിതാവ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. കുട്ടി തന്നെയാണ് മുറിയിലെ ക്യാമറയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം, അടിക്കുറിപ്പായി 'സ്വകാര്യത ഇല്ല എന്ന് ചിന്തിക്കുന്ന കുട്ടികളോടാണ് എന്റെ മുറിയിൽ ക്യാമറ തന്നെ സ്ഥാപിച്ചിട്ടുണ്ട്' എന്ന് എഴുതിയിട്ടുണ്ട്.
ദേഷ്യം പിടിച്ച തന്റെ പിതാവിന്റെ ശിക്ഷയുടെ ഭാഗമാണ് ഈ ക്യാമറ എന്നും കുട്ടി പറയുന്നുണ്ട്. ഒരു വർഷം മുമ്പ് കുട്ടി പാതിരാത്രിയിലും ഗെയിം കളിക്കുന്നത് അച്ഛൻ കാണുകയായിരുന്നു. താൻ മൂന്ന് മണിക്കൂർ പഠിച്ചിരുന്നു. അതിന് ശേഷമാണ് താൻ ഗെയിം കളിക്കുന്നത്.
എന്നാൽ, താൻ പറഞ്ഞ ഒരു വിശദീകരണവും അച്ഛൻ കേൾക്കാൻ തയ്യാറായില്ല. എല്ലാ ദിവസവും രാത്രി താൻ ഗെയിം കളിക്കുകയാണ് എന്നാണ് അച്ഛൻ വിശ്വസിച്ചു വച്ചിരിക്കുന്നത് എന്ന് കുട്ടി പറയുന്നു.
പിന്നീട്, പിറന്നാൾ ദിവസം വീണ്ടും കുട്ടി ഗെയിം കളിക്കുന്നത് അച്ഛന്റെ ശ്രദ്ധയിൽ പെട്ടു. രണ്ട് ദിവസത്തിനകം അച്ഛൻ മകന്റെ മുറിയിൽ സിസിടിവി സ്ഥാപിക്കുകയായിരുന്നു എന്നാണ് കുട്ടി പറയുന്നത്. താൻ ടോപ് ടെന്നിൽ പെടുന്ന ഒരു വിദ്യാർത്ഥിയാണ് എന്നും എപ്പോഴും 90 ശതമാനത്തിലധികം മാർക്ക് വാങ്ങാറുണ്ടായിരുന്നു, പഠനത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലായിരുന്നു എന്നും കുട്ടി പറയുന്നു.
ഏതായാലും കുട്ടിയുടെ റെഡ്ഡിറ്റ് പോസ്റ്റിൽ അനേകം പേരാണ് കമന്റുകളുമായി എത്തിയത്. അച്ഛൻ ചെയ്തത് വളരെ അധികം ക്രൂരമായിപ്പോയി എന്നാണ് മിക്കവരുടേയും അഭിപ്രായം. ജയിലിൽ പോലും റൂമിനകത്ത് ക്യാമറയില്ല എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
Content Highlight: Played midnight game, 16-year-old's father installs camera in room, criticizes social media

































