1961 ലാണ് രാജ്യത്ത് സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act, 1961) കൊണ്ടുവന്നത്. നിയമപ്രകാരം രാജ്യത്തെ പൗരന്മാര്‍ ആരെങ്കിലും വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെടുകയോ കൊടുക്കുകയോ ചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ്.
കര്‍ശനമായ നിയമം സ്ത്രീധനത്തിനെതിരെ നിലവിലുണ്ടെങ്കിലും ഇന്നും ഇന്ത്യയിലെ ഏതാണ്ടെല്ലായിടത്തും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അപൂര്‍വ്വമായി മാത്രമാണ് സ്ത്രീധനത്തിനെതിരെ നീക്കങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ദിംഗ്സര ഗ്രാമത്തില്‍ നിന്നും പുറത്ത് വന്ന വാര്‍ത്ത സ്ത്രീധനവുമായി ബന്ധപ്പെട്ടതായിരുന്നു. ഗ്രാമത്തിലെ നാല് സഹോദരന്മാര്‍ തങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് സ്ത്രീധനമായി എട്ട് കോടി 31 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആ വര്‍ത്ത.
സ്ത്രീധനത്തെ ഇവിടുത്തുകാര്‍ മെയ്‌റ (Mayra) എന്നാണ് വിശേഷിപ്പിക്കുന്നത്. നാഗൗർ ജില്ലയില്‍ മെയ്റ സമ്പ്രദായം പുതിയതല്ല. എന്നാല്‍, ഇത്രയും വലിയ സ്ത്രീധനം നല്‍കി ഇവിടെ ആരും വിവാഹം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അർജുൻ റാം മെഹാരിയ, ഭഗീരഥ് മെഹാരിയ, ഉമൈദ് ജി മെഹാരിയ, പ്രഹ്ലാദ് മെഹാരിയ എന്നീ സഹോദരന്മാരാണ് തങ്ങളുടെ സഹോദരി ഭൻവാരി ദേവിയെ ഇന്നലെ ( മാര്‍ച്ച് 26 ന്) എട്ട് കോടിയിലേറെ സ്ത്രീധനത്തുക നല്‍കി വിവാഹം കഴിപ്പിച്ച് അയച്ചത്.
സ്ത്രീധനത്തിൽ 2.21 കോടി രൂപ പണമായും 4 കോടി രൂപ വിലമതിക്കുന്ന 100 ബിഗാസ് ഭൂമിയും (ഏതാണ്ട് 40 ഏക്കറോളം), 50 ലക്ഷം രൂപ വിലയുള്ള ബിഗാസ് ഭൂമി (അരയേക്കറോളം), 71 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലേറെ സ്വര്‍ണ്ണം എന്നിവ ഉള്‍പ്പെടുന്നെന്ന് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ 9.8 ലക്ഷം രൂപ വിലമതിക്കുന്ന 14 കിലോ വെള്ളിയും നല്‍കി. 800 നാണയങ്ങൾ വിവാഹത്തിനായെത്തിയ ഗ്രാമവാസികൾക്ക് വിതരണം ചെയ്തു. ഇത് കൂടാതെ ഏഴ് ലക്ഷം രൂപ വിലയുള്ള ട്രാക്ടറും സ്ത്രീധനമായി നല്‍കി.
വിവാഹത്തിനായി എത്തിയ വരനെ നൂറുകണക്കിന് കാളകളുടെയും ഒട്ടക വണ്ടികളുടെയും അകമ്പടിയോടെയാണ് ദിംഗ്‌സാര ഗ്രാമത്തിൽ നിന്ന് റൈധാനു ഗ്രാമത്തിലേക്ക് ആനയിച്ചത്. വരന് മറ്റ് വാഹനങ്ങള്‍ക്കൊപ്പം ഒരു സ്കൂട്ടറും സമ്മാനിച്ചു. ഘോഷയാത്രയ്ക്ക് നിരവധി പേരാണ് എത്തിയത്. വിവാഹത്തിന്‍റെ ആര്‍ഭാഢത്തോടൊപ്പം സ്ത്രീധന തുകയുടെ വിവരവും പെട്ടെന്ന് തന്നെ ഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി.
From Gold to Earth; 8 crore dowry given by brothers for sister's marriage!