മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മമ്മൂട്ടി. നിരവധി ആരാധകരാണ് താരത്തിനുള്ളത് . എത്രയൊക്കെ മനോഹരമായി അഭിനയിച്ചാലും ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പരിഹസിക്കപ്പെടാറുള്ളത്.
ഒരു കാലിന് ചെറിയ മുടന്തുള്ളതും ഡാന്‍സ് കളിക്കുന്നതിന് പ്രശ്‌നമാണ്. എന്നാല്‍ സിനിമയില്‍ നിന്നും റിസ്‌ക് എടുത്തതിന് മമ്മൂട്ടിയ്ക്ക് കിട്ടിയ പ്രതിഫലമായിരുന്നു ഒരു കാലിനുള്ള ഈ പ്രശ്‌നമെന്ന് പറയുകയാണ് പല്ലിശ്ശേരി.
സിനിമാ നിരൂപകനായ പല്ലിശ്ശേരി ഫില്‍മി പ്ലസ് എന്ന യൂട്യൂബ് ചാനലിലൂടെ താരങ്ങളെ പറ്റി മനസ് തുറക്കാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയുടെ കാലിനുണ്ടായ യഥാർത്ഥ സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ്. ലൊക്കേഷനില്‍ നിന്നും പരിക്കേറ്റതിനെ തുടര്‍ന്നാണ് മമ്മൂട്ടിയുടെ കാലിന് ഈ പ്രശ്‌നം വന്നത്. അന്ന് ലൊക്കേഷനിലുണ്ടായിരുന്ന താനിത് നേരിട്ട് കണ്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ശരിക്കും മമ്മൂട്ടിയ്ക്ക് മുടന്തുണ്ടോ, അതോ മിമിക്രിക്കാര്‍ കളിയാക്കുന്നതാണോ എന്ന് പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ അങ്ങനെയുണ്ടെന്നും താന്‍ ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും', പല്ലിശ്ശേരി പറയുന്നു. 'പിജി വിശ്വംഭരന്റെ സിനിമയാണ്. ഷീല, സീമ, സുകുമാരന്‍, സോമന്‍, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
ആദ്യം ജയനെ നായകനാക്കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം മരിച്ചതോടെയാണ് നായകന്‍ മാറുന്നത്. ജയന് ശേഷം രതീഷിനെ തീരുമാനിച്ചെങ്കിലും തിരക്ക് കാരണം പുള്ളിയ്ക്ക് വരാന്‍ പറ്റിയില്ല. അങ്ങനെ മമ്മൂട്ടി ആ വേഷത്തിലേക്ക് എത്തി. ആ കാലത്ത് വളര്‍ന്ന് വരുന്നൊരു താരമാണ് മമ്മൂട്ടി.
നടനാവാന്‍ വേണ്ടി എന്ത് കഠിനാധ്വാനത്തിനും അദ്ദേഹം തയ്യാറാണ്. വക്കീലായി ജോലി ചെയ്യുന്നതിനിടയിലും അഭിനയിക്കാന്‍ അവസരമുണ്ടെന്ന് കേട്ടാല്‍ അദ്ദേഹം പോകും. ആ സിനിമയിലെ ഒരു രംഗത്തില്‍ റിസ്‌ക് എടുത്തത് കൊണ്ടാണ് ഇന്ന് മമ്മൂട്ടിയ്ക്ക് മുടന്തി നടക്കേണ്ടി വന്നത്.
ഡ്യൂപ്പില്ലാതെ സംവിധായകന്‍ മമ്മൂട്ടിയെ കൊണ്ട് ചാടിപ്പിച്ചതാണ്. അന്നദ്ദേഹം വീണു, കാലൊടിഞ്ഞു. ആദ്യം ഈ സീന്‍ ചെയ്യാന്‍ മമ്മൂട്ടി മടിച്ചതോടെ എങ്കില്‍ നടനെ മാറ്റുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇതോടെ ആ സീനില്‍ അഭിനയിക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിതനായി. എടുത്ത് ചാടിയതിനിടയില്‍ വീണ മമ്മൂട്ടിയുടെ കാല് ഓടിയുകയായിരുന്നു.
ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാലില്‍ പ്ലാസ്റ്ററിട്ടു. പിന്നീടത് മുഴുവനായി ശരിയായില്ല. അതാണ് ഇപ്പോള്‍ കാണുന്ന മുടന്ത് പോലെയായത്. പലരും മമ്മൂട്ടിയ്ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. പക്ഷേ അദ്ദേഹത്തിന് നന്നായി ഡാന്‍സ് കളിക്കാന്‍ അറിയാം. ഞാനത് കണ്ടിട്ടുള്ളതാണെന്നും' പല്ലിശ്ശേരി വ്യക്തമാക്കുന്നു.
'മാത്രമല്ല ഡാന്‍സ് കളിക്കുമ്പോഴും കാലിലെ ഈ മുടന്താണ് അദ്ദേഹത്തിനൊരു പ്രശ്‌നമാവുന്നത്. സത്യം എന്താണെന്ന് അറിയാതെ മോഹന്‍ലാലിനെ കണ്ട് പഠിക്കു, അല്ലെങ്കില്‍ റഹ്മാന്‍ ഡാന്‍സ് കളിക്കുന്നത് നോക്കൂ, അവരൊക്കെയാണ് നന്നായി ഡാന്‍സ് കളിക്കുന്നത് എന്നൊക്കെ വിളിച്ച് പറയാന്‍ നില്‍ക്കരുത്. വിശ്വംഭരന് വേണമെങ്കില്‍ ഒരു ഡ്യൂപ്പിനെ കൊണ്ട് അന്ന് ആ സീന്‍ ചെയ്യിപ്പിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ മമ്മൂട്ടിയുടെ കാലിന് ആ പ്രശ്‌നം വരില്ലായിരുന്നു. പക്ഷേ ചില സംവിധായകര്‍ അങ്ങനെയാണ്. അത് പറഞ്ഞിട്ട് കാര്യമില്ല.
എന്തായാലും മമ്മൂട്ടിയുടെ കാലൊടിയാന്‍ കാരണമായി എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പേര് മാറിയതിന് പിന്നിലും വിശ്വംഭരനായിരുന്നു ഉണ്ടായിരുന്നതെന്ന്', പല്ലിശ്ശേരി വ്യക്തമാക്കുന്നു.
This leg problem was Mammootty's reward for taking a risk with the film;Pallissery