രോഗാവസ്ഥയിൽ മകന്‍റെയും മരുമകളുടെയും ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ മനംനൊന്ത് 80 കാരൻ ഒരു കോടിയുടെ സ്വത്ത് ഗവർണർക്ക് സംഭാവന നൽകി. ഉത്തർപ്രദേശിലാണ് സംഭവം. ബിരാൾ ഗ്രാമവാസിയും നിലവിൽ ഖതോലി നഗരത്തിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയുമായ നാഥു സിംഗ് ആണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.
താൻ സംഭാവനയായി നൽകിയ ഭൂമിയിൽ ഒരു സ്കൂളോ ആശുപത്രിയോ നിർമ്മിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു. തന്‍റെ സ്വത്ത് ഉത്തർപ്രദേശ് ഗവർണർക്ക് കൈമാറുന്നതിനായി സബ് രജിസ്ട്രാർ ഓഫീസിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.
തന്‍റെ വീടും കൃഷിഭൂമിയും അടങ്ങുന്ന ഒരു കോടിയുടെ സ്വത്താണ് ഇദ്ദേഹം ഇങ്ങനെ ഇഷ്ടദാനം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മാർച്ച് നാലിന് നാഥു സിംഗ് വിൽപ്പത്രം രജിസ്റ്റർ ചെയ്തതായി ബുധാന തഹസിൽ സബ് രജിസ്ട്രാർ പങ്കജ് ജെയിൻ സ്ഥിരീകരിച്ചു.
താൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ ഒരിക്കൽ പോലും തന്‍റെ മകനോ മരുമകളോ തന്നെ ശുശ്രൂഷിക്കാൻ തയ്യാറായില്ലെന്നും പകരം വളരെ മോശമായാണ് അവര്‍ തന്നോട് പെരുമാറിയതെന്നും ഇദ്ദേഹം പറയുന്നു.
മാത്രമല്ല പല തവണ തന്നെ അപമാനിക്കുകയും അസഭ്യം പറയുകയും ഏതെങ്കിലും വൃദ്ധസദനത്തിൽ പോയി താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ ഈ പെരുമാറ്റം തന്നെ ഏറെ മുറിപ്പെടുത്തിയെന്നും താൻ ജീവിതകാലം മുഴുവൻ അധ്വാനിച്ചത് അവർക്ക് വേണ്ടി മാത്രമായിരുന്നിട്ടും ഒരു വാക്ക് കൊണ്ട് പോലും അവർ തന്നെ ആശ്വസിപ്പിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
മകന്‍റെയും മരുമകളുടെയും ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റമാണ് തന്നെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കി.
Content Highlight: Son and daughter-in-law misbehaved; An 80-year-old man donated property worth one crore

































