മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ, ഒരിക്കൽ സംവിധായകൻ ഹരികുമാറിന്റെ അസോസിയേറ്റായി പ്രവർത്തിച്ചപ്പോൾ മമ്മൂട്ടിയുടെ അടുത്ത് നിന്ന് വഴക്ക് കേട്ട അനുഭവം പറയുകയാണ് ലാൽ ജോസ്.
സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഉദ്യാനപാലകൻ എന്ന സിനിമയിൽ പ്രവർത്തിച്ചപ്പോൾ ഉള്ള ഓർമ്മ ലാൽ ജോസ് പങ്കുവച്ചത്.
'ഞാൻ കമൽ സാറിനൊപ്പം ഈ പുഴയും കടന്ന് എന്ന സിനിമയിൽ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുമ്പോഴാണ് മമ്മൂക്ക കമൽ സാറിനെ വിളിച്ച് എന്നെ ഉദ്യാനപാലകൻ എന്ന മമ്മൂക്ക അഭിനയിക്കുന്ന സിനിമയിലേക്ക് അസോസിയേറ്റായി വേണമെന്ന് പറയുന്നത്.
ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോഹിതദാസിന്റെ ആയിരുന്നു തിരക്കഥ,' 'ഞാൻ ആയിരുന്നു ഈ പുഴയും കടന്നിന്റെ ലൊക്കേഷൻ എല്ലാം കണ്ടുപിടിച്ചത്. ദിലീപ് അഭിനയിക്കുന്ന സിനിമ ആയിരുന്നു. അതുകൊണ്ടൊക്കെ തന്നെ എനിക്ക് പോകാൻ താൽപര്യം ഇല്ലായിരുന്നു.
ലോഹി സാറിനൊപ്പം അഭിനയിക്കാനുള്ള ഒരു അവസരമായി കണ്ടാൽ മതിയെന്ന് കമൽ സാർ പറഞ്ഞതനുസരിച്ച് ഞാൻ പോയി. അവിടെ സെറ്റിൽ ഒരു പെൺപട തന്നെ അഭിനയിക്കുന്ന സിനിമ ആയത് കൊണ്ടാണ് ഞാൻ പോകാതിരിക്കുന്നത് എന്നൊക്കെ സംസാരം വന്നിരുന്നു,'
'ഷൊർണൂരിൽ തന്നെ ആയിരുന്നു രണ്ടു സിനിമയും. ഞാൻ അവിടെ ഷൊർണൂർ ഗസ്റ്റ് ഹൗസിൽ ചെല്ലുമ്പോൾ ഹരികുമാർ സാറും ക്യാമറാമാൻ വേണുവും ഉണ്ട്. നടി കാവേരി ആദ്യമായി നായികയാവുന്ന സിനിമ കൂടി ആയിരുന്നു അത്. മൂന്ന് നാല് ദിവസം കൂടിയേ ഷൂട്ട് തുടങ്ങാൻ ഉള്ളു.
ഞാൻ വന്നിട്ട് സ്ക്രിപ്റ്റ് തന്നിരുന്നെങ്കിൽ വൺ ലൈൻ എഴുതി, ലൊക്കേഷൻ വെച്ച് വർക്ക് ചാർട്ട് ചെയ്യാമായിരുന്നു എന്ന് പറഞ്ഞു,' 'അപ്പോഴാണ് അറിയുന്നത് കഥ പറഞ്ഞത് അല്ലാതെ വൺ ലൈനോ സ്ക്രിപ്റ്റോ ലോഹി സാർ കൊടുത്തിട്ടില്ല. ലോഹിസാർ താഴത്തെ മുറിയിലുണ്ട്. പക്ഷെ എഴുതി കഴിഞ്ഞിട്ടില്ല. എനിക്ക് അത് വല്ലാത്ത അങ്കലാപ്പ് ആയി. രണ്ടു ദിവസം കഴിഞ്ഞാൽ ഷൂട്ടിങ് തുടങ്ങണം. വരുന്നത് മമ്മൂക്കയാണ്. ചോദ്യങ്ങൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ നല്ല ചീത്ത വിളി കേൾക്കേണ്ടി വരും,'
'അറുക്കാൻ കൊണ്ടുവന്നിരിക്കുന്ന ഒരു ആടിന്റെ അവസ്ഥയാണ് എന്റേത് എന്ന് എനിക്ക് മനസിലായി. ഞാൻ ലോഹിയേട്ടനെ ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചു. ശല്യം ചെയ്യണ്ട എന്ന് പറഞ്ഞു. ഞാൻ കരുതി ഇനി പോയി വിളിച്ചിട്ട് എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പോകാമല്ലോ എന്ന്. പക്ഷെ അദ്ദേഹം എന്നെ വിളിച്ചു അകത്ത് കേറ്റി. പരിചയപ്പെടുത്തി കഴിഞ്ഞ് എനിക്ക് കഥ മുഴുവൻ പറഞ്ഞ് തന്നു. ഞാൻ വേണ്ട ലൊക്കേഷൻ എല്ലാം നോട്ട് ചെയ്ത് ക്യാരക്ടർസും എഴുതി,'
'അത് കഴിഞ്ഞ് ഞാൻ ലൊക്കേഷനുകളുടെ ലിസ്റ്റ് ഉണ്ടാക്കി. എന്നിട്ട് അത് കണ്ടുപിടിക്കാൻ ഇറങ്ങി. ഈ പുഴയും കടന്നിന് കണ്ടു പിടിച്ച ലൊക്കേഷനുകൾ തന്നെയായിരുന്നു. രണ്ടിന്റെയും ഔട്ട്ഡോർ ലൊക്കേഷനുകൾ ഏകദേശം ഒന്നാണ്. മമ്മൂക്കയുടെ കഥാപാത്രത്തിന്റെ തുണിക്കട ഇട്ടിരുന്നത് വാണാരംകുറുശ്ശി എന്നൊരു സ്ഥലത്ത് ലെവൽ ക്രോസിന്റെ അടുത്താണ്.
അവിടെ ഗേറ്റ് അടച്ചാൽ വണ്ടികൾ കിടക്കും,' 'അത് ഞാൻ ഓർത്തില്ല. കഷ്ടകാലത്തിന് മമ്മൂക്ക അവിടെ വന്നിറങ്ങിയപ്പോൾ അവിടെ ട്രെയിൻ വന്നു. ആയിരക്കണക്കിന് ആളുകൾ ആയിരുന്നു അവിടെ. ഒച്ചയും ബഹളവും. മമ്മൂക്ക ഏത് വിഡ്ഢിയാണ് ഈ ലൊക്കേഷൻ കണ്ടുപിടിച്ചത് എന്ന് ചോദിച്ചു.
മുഴുവൻ യൂണിറ്റിന്റെ മുന്നിലാണ്. തനിക്ക് കോമൺ സെൻസില്ലെ എന്നൊക്കെ ചോദിച്ചു ചൂടായി. ഞാൻ അപ്പോൾ മിണ്ടാതെ നിന്നില്ല. മമ്മൂക്കയെ പോലൊരു മെഗാസ്റ്റാർ എവിടെ ചെന്നാലും ആൾ കൂടും,' 'കേരളത്തിൽ അങ്ങനെ ആൾ കൂടാത്ത വെല്ല സ്ഥലമുണ്ടെങ്കിൽ പറയു. ഫ്രേമിൽ നിന്ന് ആളുകളെ മാറ്റാനെ നമ്മുക്ക് പറ്റു. അതാണ് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞു. അത് അദ്ദേഹത്തിന് അൽപം സന്തോഷമായി. എന്റെ മറുപടിയിൽ അദ്ദേഹം ചിരിച്ചു പോയി. അങ്ങനെ ആ ചിരിയിൽ ആ പിരിമുറുക്കം ഇല്ലാതെയായി,' ലാൽ ജോസ് പറഞ്ഞു,'
Lal Jose is talking about the experience of hearing a fight from Mammootty.