ഫെബ്രുവരിയിലാണ് നടി ശ്രീദേവിയെ നഷ്ടമാവുന്നത്. അത്രയും സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടുമൊരു ഫെബ്രുവരി വരുമ്പോള്‍ ശ്രീദേവിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ കാലയളവില്‍ നടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാത്തവരായി ആരുമില്ല. നടന്‍ കമല്‍ ഹാസനും ഒരിക്കല്‍ ശ്രീദേവിയെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ഒന്നിച്ചഭിനയിച്ച കാലത്തെ ഓര്‍മ്മകളാണ് താരം പറഞ്ഞത്. തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടത് കണ്ണുനീരോട് കൂടിയാണ് കമല്‍ ഹാസന്‍ പങ്കുവെച്ചത്. മാത്രമല്ല സിനിമയില്‍ റൊമാന്റികായി ശ്രീദേവിയുടെ കൂടെ അഭിനയിക്കേണ്ടി വന്ന നാളുകളെ കുറിച്ചും ഒരുമിച്ച് പഠിച്ച് വളർന്ന കാലത്തെ പറ്റിയുമൊക്കെയാണ് അഭിമുഖത്തിൽ നടൻ വളരെ വ്യക്തമായി പറഞ്ഞത്.
വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് കമല്‍ ഹാസനും ശ്രീദേവിയും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് മുബൈ 2018 ല്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ശ്രീദേവിയുമായി തനിക്കുണ്ടായിരുന്ന ബന്ധം എന്താണെന്ന് കമല്‍ പറഞ്ഞത്. 'ഒരു ഐക്കണ്‍ എന്ന നിലയില്‍ പലരുടെയും ചിന്തകള്‍ തകര്‍ക്കുന്നത് ഉചിതമാണോ എന്നെനിക്കറിയില്ലെന്ന് പറഞ്ഞാണ് നടന്‍ സംസാരിച്ച് തുടങ്ങിയത്.
ശ്രീദേവിയെ ഞാന്‍ പരിചയപ്പെടുന്നത് അവള്‍ക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ്. ഒരേ സിനിമയില്‍ ഞങ്ങളന്ന് ഒന്നിച്ചഭിനയിച്ചു. ഞങ്ങളന്ന് ജോഡികളായിട്ടാണ് അഭിനയിച്ചതെങ്കില്‍ പക്ഷേ ഒരു സഹോദരനെയും സഹോദരിയെയും പോലെയാണ് വളര്‍ന്നത്. ഒരുമിച്ച് ഒരേ സ്‌കൂളില്‍ പഠിച്ചു. ഞങ്ങള്‍ സഹപാഠികളായിരുന്നു എന്നതാണ് എനിക്ക് ശ്രീദേവിയെ കുറിച്ച് പറയാവുന്നതില്‍ ഏറ്റവും ചെറിയ കാര്യം. സഹോദരങ്ങളെ പോലെ ആയിരുന്നതിനാല്‍ റൊമാന്റികായി അഭിനയിക്കേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ ചിരിക്കുകയാണ് ചെയ്തത്. ഒരു കുടുംബത്തില്‍ നിന്നുള്ള ആളുകളാണെന്നേ ശ്രീദേവിയെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളു. ശ്രീദേവിയുടെ വേര്‍പാട് എന്റെ കുടംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ടതിന് തുല്യമാണെന്നും', കമല്‍ ഹാസന്‍ പറഞ്ഞു.
ഏകദേശം ഇരുപത്തിയേഴൊളം സിനിമകളില്‍ ശ്രീദേവിയും കമല്‍ ഹാസനും അഭിനയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നതിലെ ഏറ്റവും കൂടുതല്‍ സമയം അപ്പോഴാണ്. സ്‌ക്രീനില്‍ പ്രണയജോഡികളെ പോലെ തകൃതിയായി അഭിനയിച്ചവര്‍ക്ക് എങ്ങനെ സഹോദരനും സഹോദരിയുമായി ഇരിക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കും സംശയം ഉണ്ടാവാം. അതാണ് നല്ല അഭിനയമെന്നാണ് നടന്റെ മറുപടി. കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ ശ്രീദേവിയെ എനിക്കറിയാം. പക്ഷേ അവളെപ്പോഴാണ് വളര്‍ന്നതെന്ന് ചോദിച്ചാല്‍ അതെനിക്ക് അറിയില്ല. എന്നെ പോലെ തന്നെ അവളും ഹൈസ്‌കൂളില്‍ വച്ച് തന്നെ പഠനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ശ്രീദേവി സ്‌കൂളില്‍ പോയിട്ടില്ലെന്ന് തന്നെയാണ് എന്റെ അറിവ്. ബാക്കി പഠനമൊക്കെ അവള്‍ വീട്ടില്‍ നിന്നും തന്നെയാണ് നടത്തിയിരുന്നതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീദേവിയുടെ ഓര്‍മ്മ ദിവസം വരുന്നതിനോട് അനുബന്ധിച്ച് കമല്‍ ഹാസന്‍ അടക്കമുള്ളവരുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ശ്രീദേവിയിലെ നന്മയെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്.
Kamal Haasan opens up about his relationship with Sridevi