ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് തരുണി സച്ച്ദേവ്. വിടപറഞ്ഞിട്ട് പത്ത് വർഷത്തിലേറേയായെങ്കിലും കുട്ടി താരത്തിന്റെ ഓർമ്മകൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. 14ാം വയസില്‍ നേപ്പാളിലുണ്ടായ ഒരു വിമാനപകടത്തിലാണ് തരുണി മരിക്കുന്നത്.
ഇപ്പോഴിതാ, തരുണിയുടെ മരണത്തെ കുറിച്ച് അച്ഛൻ ഹരീഷ് സച്ച്ദേവിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം നേപ്പാളിൽ വീണ്ടുമൊരു വിമാനാപകടം ഉണ്ടായതിന് പിന്നാലെയാണ് ഹരീഷിന്റെ പ്രതികരണം. വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് ദേഷ്യമാണ് തോന്നിയതെന്നാണ് ഹരീഷ് സച്ച്ദേവ് പറയുന്നത്. ഇന്ത്യ ടുഡേയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോൾ സത്യത്തിൽ ദേഷ്യമാണ് തോന്നിയത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവർക്കറിയില്ല. ഇവരുടെ വിമാനങ്ങൾക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവർ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല,'
'ഇതുപോലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഞെട്ടലാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില് നിന്നും കരകയറാൻ ദൈവം അവർക്ക് ശക്തി നല്കട്ടെ,' ഹരീഷ് സച്‌ദേവ് പറഞ്ഞു. തരുണിയും അമ്മയും അപകടത്തിൽപ്പെട്ട സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
'ഞാന്‍ അന്ന് മുംബൈയിൽ ആയിരുന്നു, ഭാര്യയും മകളും ദര്‍ശനത്തിനായി നേപ്പാളിലേക്ക് പോയതാണ്. മകള്‍ക്ക് അവിടെ പോകാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. അവള്‍ ഗോവയില്‍ പോകാന്‍ ഒരു പ്ലാനിട്ടിരുന്നു. 'അച്ഛാ നമുക്ക് ഗോവയിലേക്ക് പോകാം, എനിക്ക് എവിടെ പാരാഗ്ലൈഡിംഗ് ചെയ്യണം.'
എന്നൊക്കെ അവൾ എന്നോട് പറഞ്ഞിരുന്നു,' 'എന്നാല്‍, എന്റെ ഭാര്യ അവളുടെ കൂട്ടുകാര്‍ക്കൊപ്പം നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു, അപ്പോൾ അവള്‍ മകളെയും കൂട്ടി. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ മകൾക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ഈ വിമാനം തകര്‍ന്നാലോ എന്ന് ചോദിക്കുകയും ഐ ലവ് യു എന്ന് തന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾക്ക് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു,

'എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ തമാശയാണെന്നായിരുന്നു അവളുടെ മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെ ആവുകയായിരുന്നു പിന്നീട്,' 'അന്ന് ആളുകള്‍ മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി . പണവും സ്വര്‍ണാഭരണങ്ങളും പുതിയ ഫോണുമായാണ് ഭാര്യ പോയത്. എല്ലാം കൂടി നാല് ലക്ഷം രൂപയുടെ സാധനങ്ങളുണ്ട്. ഒന്നും എനിക്ക് തിരിച്ചു കിട്ടിയില്ല. എന്റെ മകളുടെ ഫോണും ഒരു ഡിവിഡി കാസറ്റും മാത്രം ലഭിച്ചു,'
മകളുടെയും ഭാര്യയുടെയും മൃതദേഹത്തിനും സാധനങ്ങള്‍ക്കും വേണ്ടി ഞാന്‍ നേപ്പാളില്‍ ഒരുപാട് അലഞ്ഞു . എംബസിയില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ല. നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് എനിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ഇന്ന് ഞാന്‍ ആത്മീയതയുടെ പാതയിലാണ്. വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ നടക്കുന്നുണ്ട്. അങ്ങനെയാണ് ഞാൻ അതിനെ അതിജീവിച്ചത്. ഇനി ഇത് മാത്രമേ ചെയ്യാനുള്ളൂ,' തരുണിയുടെ അച്ഛൻ പറഞ്ഞു.
Content Highlight: Now, father Harish Sachdev's words about Taruni's death are gaining attention.


































