കന്നഡ നടന്‍ ദര്‍ശന് നേരെ ചെരിപ്പേറ്. പുതിയ ചിത്രം ‘ക്രാന്തി’യുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാണികളില്‍ ഒരാള്‍ നടന് നേരെ ചെരുപ്പ് എറിഞ്ഞത്.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതാണ് താരത്തിന് വിനയായത്. ”ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മുടെ വാതിലില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം അവളെ നഗ്‌നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്‍കിയാല്‍ അവള്‍ പുറത്തു പോകും” എന്നായിരുന്നു ദര്‍ശന്റെ പരാമര്‍ശം.
ഞായറാഴ്ച വൈകുന്നേരം കർണാടകയിലെ ഹൊസാപേട്ടയിൽ വെച്ചാണ് ദര്‍ശന് നേരെ ചെരിപ്പേറുണ്ടായത്. ചെരിപ്പ് എറിഞ്ഞയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചെരിപ്പ് തന്റെ തോളിൽ തട്ടിയപ്പോള്‍ ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല’ എന്ന് ദർശൻ പറഞ്ഞു. ഉടൻ തന്നെ പൊലീസ് അകമ്പടിയില്‍ സ്ഥലം വിട്ടു.
ദര്‍ശന്റെ പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയുളവാക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്ത് വന്നത്. 2011-ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Misogynistic remarks; Protest against actor Darshan
































