സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു എന്ന വാർത്തകൾ പുറത്തു വന്നതു മുതൽ ഇരുവരുടെും വ്യക്തി ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സാമന്തയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ് സാമന്ത.
വിവാഹ മോചന വാർത്തയെ വളച്ചൊടിച്ച് തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നു എന്ന് പറഞ്ഞാണ് സാമന്ത നോട്ടീസ് അയച്ചിട്ടുള്ളത്. സുമൻ ടി.വി, തെലുങ്ക് പോപ്പുലർ ടി.വി, ചില യൂട്യൂബ് ചാനലുകൾ എന്നിവക്കെതിരെയാണ് സാമന്ത വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. വിവാഹ മോചന വാർത്തയെ ചൊല്ലി തനിക്കെതിരെ സംസാരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വെങ്കട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“ഒരാളുടെ വേദനയിൽ അമിതമായ സഹാനുഭൂതിയും ഉത്കണ്ഠയും കാണിക്കുന്നതും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും ശരിയായ കാര്യമല്ല. എനിക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നു, ഞാൻ ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ല, ഞാനൊരു അവസരവാദിയാണ്, ഗർഭചിദ്രം നടത്തിയെന്നൊക്കെയാണ് എനിക്കെതിരെ ഉയരുന്ന വ്യാജവാർത്തകൾ. ഒരു വിവാഹ മോചനം ഏറ്റവും വേദനാജനകമായ കാര്യമാണ്.
അതിൽ നിന്നും സുഖപ്പെടാൻ സമയം അനുവദിക്കൂ. എനിക്കെതിരെ ഉയർത്തുന്ന വ്യക്തിഹത്യ ദയവായി നിർത്തൂ. വ്യക്തിപരമായി എനിക്കെതിരായ ഈ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാൻ ഇത് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, ഇതുകൊണ്ടൊന്നും തകർന്നുപോവാൻ ഞാനൊരിക്കലും എന്നെ അനുവദിക്കില്ല,”സാമന്ത ട്വീറ്റിൽ പറഞ്ഞതിങ്ങനെ. ഈ മാസം ആദ്യത്തിലാണ് സാമന്തയും നാഗചൈതന്യയും വേർപിരിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
“ഒരു പാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും നാഗചൈതന്യയും വേർപിരിയാൻ തീരുമാനിച്ചു. ഈ വിഷമഘട്ടത്തിൽ ഞങ്ങളോടൊപ്പം നിന്ന് പിന്തുണക്കണമെന്നും മുന്നോട്ട് പോകാനുള്ള ധൈര്യം തരണമെന്നും ഒപ്പം ഞങ്ങൾക്കാവശ്യമായ സ്വകാര്യത തന്ന് പിന്തുണക്കണമെന്നും നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിൽ സാമന്ത കുറിച്ചതിങ്ങനെ. 2017 ലാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.
Samantha files defamation suit