ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത് തെന്നിന്ത്യൻ സിനിമയിൽ മറ്റൊരു ഹിറ്റ് സമ്മാനിച്ച ചിത്രമാണ് 'സീതാ രാമം'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്.
രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തി ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചയ്ക്കുന്നത്.

ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷനാണ് പുറത്തുവരുന്നത്. പതിനഞ്ച് ദിവസത്തിൽ 65 കോടിയാണ് ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് റിപ്പോർട്ടാണിത്. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി അറിയിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു. തീർച്ചയായും കാണേണ്ട സിനിമയാണ് സീതാ രാമമെന്നും ഏറെ നാളുകൾക്ക് ശേഷമാണ് നല്ലൊരു സിനിമ കണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

"സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്.
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ", എന്നാണ് വെങ്കയ്യ നായിഡു സീതാ രാമത്തെ കുറിച്ച് പറഞ്ഞത്.
ഉറക്കത്തിൽ ഉടമയ്ക്ക് ഹൃദയാഘാതം; രക്ഷിച്ചത് വളർത്തുപൂച്ച!
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലരും കാണുന്നത്. തങ്ങളുടെ ഉടമസ്ഥരോടും അത്രത്തോളം സ്നേഹവും നന്ദിയും ഇത്തരം മൃഗങ്ങള്‍ കാണിക്കാറുമുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇവിടെ ഹൃദയാഘാതം സംഭവിച്ച ഉടമയെ രക്ഷിച്ചിരിക്കുകയാണ് ഒരു വളർത്തുപൂച്ച. ലണ്ടനിലാണ് സംഭവം നടന്നത്. നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിൾഫോർഡിൽ താമസിക്കുന്ന മെഡിക്കൽ റിസപ്ഷനിസ്റ്റായ സാം ഫെൽസ്റ്റഡിനെയാണ് ഏഴ് വയസ്സുള്ള ബില്ലി പൂച്ച ഉറക്കത്തിൽ നിന്നും രക്ഷിച്ചത്.
തന്നെ പൂച്ച കൃത്യ സമയത്ത് ഉണർത്തിയില്ലായിരുന്നുവെങ്കിൽ താന്‍ ഉറക്കത്തിൽ ഹൃദയാഘാതം വന്നു മരണപ്പെട്ടേനെ എന്നാണ് 42-കാരിയായ സാം ഫെൽസ്റ്റഡ് പറയുന്നത്. 'എന്നും ഉറങ്ങാറുള്ളത് വളർത്തു പൂച്ചയ്‌ക്കൊപ്പമാണ്.
ഹൃദയാഘാതമുണ്ടായ രാത്രിയിൽ പൂച്ച പതിവില്ലാതെ കാലുകൾ ഉപയോഗിച്ച് തന്‍റെ നെഞ്ചിൽ ശക്തമായി തട്ടിയുണർത്താൻ ശ്രമിച്ചു, മാത്രമല്ല ചെവിക്കരികിൽ നിന്ന് പൂച്ച കരയാനും തുടങ്ങി.
പെട്ടെന്ന് ഉണർന്ന തനിക്ക് അനങ്ങുവാൻ പോലും കഴിഞ്ഞില്ല. ശരീരം മുഴുവൻ വിയർക്കാനും തുടങ്ങി'- സാം പറയുന്നു. നെഞ്ചിന്റെ വലതു ഭാഗത്തായി കഠിനമായ വേദനയുമുണ്ടായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ അമ്മ ഉടൻ തന്നെ സാം ഫെൽസ്റ്റഡിനെ നോട്ടിങ്ഹാം സിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉറക്കത്തില്‍ സാം ഫെൽസ്റ്റഡിന് ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. ആ സമയം ഉറക്കത്തിൽ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിൽ അത് മരണത്തിന് തന്നെ കാരണമാകുമായിരുന്നും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തായാലും ഇതോടെ ഉടമയെ രക്ഷിച്ച ബില്ലി പൂച്ച താരമായിരിക്കുകയാണ്. ബില്ലി പൂച്ചയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്.
Content Highlight: 'Seetha Ram' box office collection is out



































