കുട്ടിക്കാലം മുതൽ താൻ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മനസ്സുതുറന്ന് നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത. താരകുടുംബമായത് കൊണ്ടുതന്നെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും അനുഭവിച്ചിട്ടുണ്ടെന്നും അനന്തിത പറയുന്നു.
ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്തിതയുടെ വെളിപ്പെടുത്തൽ. "സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ സജീവമായിരുന്നു. വളരെ പോസിറ്റീവോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹാസിക്കപ്പെട്ടു.
അമ്മയുമായി താരതമ്യം ചെയ്യുന്നവരുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകൾ എന്നെ വളരെ വേദനിപ്പിച്ചു", എന്ന് അനന്തിത പറയുന്നു. താനിപ്പോൾ ശരീരഭാരം കുറച്ചുവെന്നും താരപുത്രി പറയുന്നു.
ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ലക്ഷ്യത്തിലെത്തിയതെന്നും എന്നിലെ മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവർ ഉണ്ടെന്നും അനന്തിത പറയുന്നു. വര്‍ഷങ്ങളായി ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ അവയെല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി തനിക്ക് ഉണ്ടെന്നും അനന്തിത വ്യക്തമാക്കുന്നു.
'It hurt me to be compared to my mother'; Khushboo's daughter says