മാതൃദിനം ഏറ്റവുമധികം ആഘോഷിച്ചവരില്‍ ഒരാള്‍ തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളാണ്. ഏറ്റവും പുതിയതായി അമ്മയായതിന്റെ സന്തോഷത്തിലാണ് നടി. കഴിഞ്ഞ മാസം ഏപ്രിൽ 19 നാണ് കാജലും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും അവരുടെ ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുക്കുന്നത്.
ഇപ്പോള്‍ തന്റെ മാതൃത്വം എങ്ങനെയാണെന്നും കുഞ്ഞിന്റെ വരവോട് കൂടിയുണ്ടായ മാറ്റത്തെ കുറിച്ചും പറയുകയാണ് നടി. ഒരു അഭിമുഖത്തിലൂടെയാണ് പ്രസവത്തിന് പോയപ്പോഴുള്ള അനുഭവങ്ങളും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അടക്കമുള്ള കാര്യങ്ങളെ കുറിച്ചും കാജല്‍ പങ്കുവെച്ചത്.

മേയ് അഞ്ചിനാണ് എന്റെ പ്രസവത്തിന് തന്ന ദിവസം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിന് ചില ബുദ്ധിമുട്ട് വന്നത് പോലെ തോന്നി. സാധാരണ നടക്കാന്‍ പോവാറുള്ളത് പോലെ പാര്‍ക്കിലേക്ക് പോയതാണ്. അന്നേരം പ്രസവവേദനയാണ് വന്നതെന്ന് എനിക്ക് മനസിലായില്ല. സാധാരണ പോലെ അതും കടന്ന് പോവുമെന്ന് കരുതി. പക്ഷേ വൈകാതെ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആ ദിവസത്തെ കുറിച്ച് ധാരാളം വായിക്കുകയും കാണുകയും ചെയ്യുന്നതിനാല്‍ ഞാന്‍ ആ ദിവസത്തിനായി തയ്യാറായിരുന്നു. ഒന്‍പത് മണിക്കൂറോളം നീണ്ട പ്രസവവേദനയില്‍ ഞാന്‍ മന്ത്രങ്ങള്‍ ജപിച്ചു. കുഞ്ഞ് ജനിച്ച നിമിഷം അതിശയകരമായി തോന്നി. അവനെ എന്റെ നെഞ്ചില്‍ ചേര്‍ത്ത് കിടത്തി. ഞാന്‍ അങ്ങേയറ്റം തളര്‍ന്നു പോയി. സാധാരണ പ്രസവമായതിനാല്‍ സന്തോഷമുണ്ട്. നോര്‍മല്‍ ഡെലിവറിയ്ക്ക് വേണ്ടി ഞാന്‍ പരിശ്രമിച്ചതിനാല്‍ അത് നടന്നു.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ, ശാരീരികമായി, പ്രസവം വേദനാജനകമായ ഒരു പ്രക്രിയയാണ്. അതില്‍ നിന്നും മാറി വരാന്‍ സമയമെടുക്കും. പക്ഷേ പിന്നീട് സ്ത്രീകള്‍ പ്രതിരോധശേഷി വീണ്ടെടുക്കും. ആ സമയത്താണ് നമ്മുടെ ശരീരത്തിന് എന്തൊക്കെ കഴിവുകളാണ് ഉള്ളതെന്ന് മനസിലാവുക. അപ്പോഴത്തെ ബുദ്ധിമുട്ടുകളൊക്കെ കണക്കിലെടുക്കാതെ സ്വഭാവിക പ്രകിയയിലൂടെ അതങ്ങനെ ഒഴുകി പോവും. ശരിക്കും പ്രകൃതി ഏറ്റെടുക്കുന്ന നിമിഷമാണത്.
ഇപ്പോള്‍ സ്വന്തം അമ്മയുടെ കൂടെ വീട്ടിലാണുള്ളത്. മസാജ്, ആവി പിടിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പരമ്പരാഗത ചികിത്സകളിലും ഞാന്‍ മുഴുകിയിരിക്കുകയാണ്. മാനസികമായും കൂടുതല്‍ ശക്തിയുള്ളവളാക്കാന്‍ എനിക്ക് സാധിക്കുന്നു. കുഞ്ഞ് ജനിച്ചതോടെ നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകും. സ്വാഭാവികമായും മാതൃത്വം നമ്മില്‍ വളരും. ഇതൊരു സാധാരണ പ്രക്രിയയാണ്.

പോസ്പാര്‍ട്ടം ഡിപ്രഷന്‍ ഒന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഓരോ പുതിയ അമ്മയും തന്റെ കുട്ടിയെ ശരിയായ രീതിയില്‍ പരിപാലിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് ഉത്കണ്ഠാകുലരായിരിക്കും. ഈ സമ്മര്‍ദത്തെ ചെറുക്കാനുള്ള ഏക മാര്‍ഗം നിങ്ങളെ പിന്തുണക്കാന്‍ നിങ്ങള്‍ക്ക് ചുറ്റും ശക്തമായ ഒരു സമൂഹം ഉണ്ടായിരിക്കുക എന്നതാണ്. ഒരു കുട്ടിയെ വളര്‍ത്താന്‍ ഒരു ഗ്രാമം ആവശ്യമാണ്. നമ്മുടെ ഗ്രാമത്തിന്റെ ശക്തി കണ്ടെത്തണമെന്നും കാജല്‍ പറയുന്നു.
Content Highlight: I chanted mantras in labor for about nine hours; Says Kajal


































