#Latest News #Palakkad #Sudhakaran Case #Nenmara Double Murder #Chenthamara #Death Sentence
പാലക്കാട്: (truevisionnews.com) ഏറെ കൊലാഹലം സൃഷ്ടിച്ച സുധാകരൻ വധക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് വിചാരണക്കോടതി. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും, വഴിതടഞ്ഞു നിർത്തി ആക്രമിച്ചതിന് ഒരു മാസത്തെ തടവും കോടതി വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റകൃത്യത്തിന് ശേഷം പ്രതിക്ക് യാതൊരുവിധ മാനസാന്തരവും ഉണ്ടായിട്ടില്ലെന്നും കൊലപാതകത്തെ തുടർച്ചയായി ന്യായീകരിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി.
പ്രതിക്ക് മാനസിക തകരാറുകൾ ഒന്നുമില്ലെന്നും വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് കൊലപാതകം നടപ്പിലാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകാനും പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ പിഴത്തുക ഈടാക്കുന്നതിനായി സർക്കാർ സഹായം ലഭ്യമാക്കാനും വിധിന്യായത്തിൽ പറയുന്നു.
കൂടാതെ പ്രതി പരോളിൽ ഇറങ്ങുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും കൃത്യമായ സുരക്ഷയൊരുക്കണം. സംഭവം നടന്ന് 58 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു.
വിധിയിൽ ആശ്വാസമുണ്ടെന്നും അച്ഛന്റെ ഓർമകൾ തങ്ങളോടൊപ്പം ഉണ്ടെന്നും, സഹായിച്ച എല്ലാവർക്കും കോടതിക്കും നന്ദി അറിയിക്കുന്നതായും സുധാകരന്റെ മക്കൾ പ്രതികരിച്ചു. അതേസമയം വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിളുകൾ ലഭിച്ചെങ്കിലും പ്രതിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും തെളിവുകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
Content Highlight: Sudhakaran Murder Case Accused Gets Death Sentence Son to Get Govt Job
#Latest News #Palakkad #Sudhakaran Case #Nenmara Double Murder #Chenthamara #Death Sentence

































