#Nenmara Double Murder #Chenthamara #Palakkad News #Kerala Crime
പാലക്കാട്: (https://truevisionnews.com/) കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ.
തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും പ്രതിയും അനുഭവിക്കണമെന്നും, ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ നൽകണമെന്നും സുധാകരന്റെ മക്കൾ ആവശ്യപ്പെട്ടു. കോടതിയിൽ വെച്ച് പ്രതി നടത്തിയ വെല്ലുവിളികൾ തങ്ങളിൽ വലിയ ഭയം ഉളവാക്കിയതായും അവർ പറഞ്ഞു.
പ്രതിക്ക് ഒന്നിനെയും പേടിയില്ലെന്നും, കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്നും സജിതയുടെ സഹോദരി സരിതയും ആവശ്യപ്പെട്ടു. സമൂഹത്തിന് വലിയ ഭീഷണിയായ ക്രിമിനലാണ് ചെന്താമരയെന്ന് കേസ് അന്വേഷിച്ച മുൻ എസ്പി അജിത് കുമാർ പ്രതികരിച്ചു. രണ്ട് പെൺകുട്ടികളുടെ കണ്ണീർ മായുന്നില്ലെന്നും, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയമായ തെളിവുകൾ സഹിതം നടത്തിയ വിശദമായ അന്വേഷണമാണ് ഈ കേസിൽ നിർണ്ണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍.
യാതൊരു കുറ്റബോധവുമില്ലാതെ കോടതിയിലും വെല്ലുവിളി തുടരുകയായിരുന്നു ചെന്താമര. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.
Content Highlight: Nenmara Double Murder: Victims' Kin Demand Maximum Punishment For Chenthamara
#Nenmara Double Murder #Chenthamara #Palakkad News #Kerala Crime

































