#Latest News #Newdelhi #Antyodaya Anna Yojana #Control
ന്യൂഡൽഹി: (truevisionnews.com) ഏറ്റവും ദരിദ്ര കുടുംബങ്ങൾക്കായി നടപ്പിലാക്കുന്ന 'അന്ത്യോദയ അന്നയോജന' പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നീക്കം. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്തുകൊണ്ട്, ഭക്ഷ്യധാന്യ വിതരണത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ, ഒരു അന്ത്യോദയ കുടുംബത്തിന് അംഗങ്ങളുടെ എണ്ണം നോക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നുണ്ട്.
എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച്, കുടുംബത്തിലെ ഓരോ അംഗത്തിനും 7 കിലോ വീതം ധാന്യം നൽകാനാണ് തീരുമാനം. ഒരു കുടുംബത്തിന് പരമാവധി ലഭിക്കാവുന്ന ആകെ അളവ് 35 കിലോയായി തുടരുമെങ്കിലും, അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വിതരണത്തിൽ മാറ്റം വരും.
സർക്കാരിന്റെ ഈ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ എംപിമാർ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഭേദഗതിയെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 2017-ലും സമാനമായൊരു ഭേദഗതിക്കായി കേന്ദ്രം കരട് പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് അത് നടപ്പായിരുന്നില്ല.
രണ്ടാമതും ഇതേ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ, ഇത് താഴെത്തട്ടിലെ കുടുംബങ്ങളെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ചോദ്യം.
Content Highlight: Restrictions on food grains for poor families
































