#Latest News #Kozhikode #Medical College Hospital #Complaint
കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനെതിരെ അതീവ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം രംഗത്ത്.
കഠിനമായ വയറുവേദനയുമായി എത്തിയ ഒമ്പത് വയസ്സുകാരന് കൃത്യമായ പരിശോധനകൾ നടത്താതെ ഗ്യാസിന്റെ ഗുളിക മാത്രം നൽകി മടക്കിയെന്നാണ് പരാതി.
പിന്നീട് അപ്പൻഡൈറ്റിസ് പൊട്ടിയ നിലയിൽ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വേദന കാരണം നടക്കാൻ പോലും കഴിയാതിരുന്ന കുട്ടിയെ അഡ്മിറ്റ് ചെയ്യാനോ സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്കാനിങ് നടത്താതെ വെറും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ സ്കാനിങ്ങിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
വീട്ടിലെത്തിയിട്ടും കുട്ടിയുടെ വേദന ശമിക്കാതിരുന്നതിനെ തുടർന്ന് പിറ്റേന്ന് കുടുംബം മറ്റൊരു ഡോക്ടറെ സമീപിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിങ്ങിലാണ് കുട്ടിയുടെ അപ്പൻഡൈറ്റിസ് പൊട്ടി വയറ്റിൽ ആകെ (അണുബാധ) പടർന്നതായി കണ്ടെത്തിയത്.
തുടർന്ന് കുട്ടിയെ ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര സർജറിക്ക് വിധേയനാക്കുകയും ചെയ്തു. വലിയൊരു അപകടത്തിൽ നിന്നാണ് കുട്ടി രക്ഷപ്പെട്ടതെന്ന് കുടുംബം പറയുന്നു.
Content Highlight: Complaint alleging denial of treatment at Kozhikode Medical College
#Latest News #Kozhikode #Medical College Hospital #Complaint

































