#Latest News #Wandoor #Attempt To Smuggle Cannabis #Two People In Custody
വണ്ടൂർ: (truevisionnews.com) ഗൾഫിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവിനെ ചതിയിൽപ്പെടുത്തി വസ്ത്രങ്ങൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഞെട്ടിക്കുന്ന സംഭവം പുറത്ത്. സൗദിയിൽ ജോലി ചെയ്യുന്ന വണ്ടൂർ ചെറുകോട് മുതീരി സ്വദേശി നാലകത്ത് സൽമാനാണ് സുഹൃത്തിന്റെ സഹോദരന്റെ വൻ ചതിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ജിദ്ദയിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന് നൽകാനെന്ന വ്യാജേന വസ്ത്രങ്ങളടങ്ങിയ കവർ നൽകിയാണ് ഈ ലഹരിക്കടത്ത് ആസൂത്രണം ചെയ്തത്. എന്നാൽ, യാത്രയ്ക്ക് തൊട്ടുമുമ്പ് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ സൽമാൻ നടത്തിയ ജാഗ്രതയോടെയുള്ള പരിശോധനയാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. വെള്ളിയാഴ്ച ഗൾഫിലേക്ക് മടങ്ങാനിരുന്ന സൽമാനെ നാട്ടുകാരനായ സുഹൃത്തിന്റെ സഹോദരൻ ഫോണിൽ വിളിച്ച് വസ്ത്രങ്ങൾ അടങ്ങിയ ഒരു കവർ ജിദ്ദയിലേക്ക് കൊടുത്തുവിടാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ സമയം മഞ്ചേരിയിലായിരുന്ന സൽമാൻ കവർ പട്ടരക്കയിലുള്ള ഒരു കടയിൽ ഏൽപ്പിക്കാൻ നിർദേശിച്ചു. ഒരു കാർഗോ പാന്റ്സും ത്രീഫോർത്തുമായിരുന്നു കവറിലുണ്ടായിരുന്നത്. പിന്നീട് വീട്ടിലെത്തി സൽമാൻ ഈ വസ്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് കാർഗോ പാന്റിന്റെ ഒട്ടുമിക്ക പോക്കറ്റുകളിലും ചെറിയ കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.
ചതി മനസ്സിലാക്കിയ യുവാവ് ഒട്ടും സമയം കളയാതെ നാട്ടിലെ ജനകീയ കൂട്ടായ്മാ പ്രവർത്തകരെ വിവരമറിയിക്കുകയും പൊതികൾ കൈമാറുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നിശ്ചയിച്ച പ്രകാരം സൽമാൻ ജിദ്ദയിലേക്ക് മടങ്ങുകയും ചെയ്തു.
തുടർന്ന് സൽമാന്റെ പിതാവ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. വസ്ത്രം നൽകിയ സുഹൃത്തിന്റെ സഹോദരൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഗൾഫ് രാജ്യങ്ങളിലെ കർശനമായ ലഹരിവിരുദ്ധ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും, സ്വന്തം നാട്ടുകാരനെ ഇത്തരത്തിൽ ബലിമൃഗമാക്കാൻ നോക്കിയ പ്രതികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടിൽ ഉയരുന്നത്.
Content Highlight: Attempt to smuggle cannabis by deceiving Saudi expatriate in Wandoor
#Latest News #Wandoor #Attempt To Smuggle Cannabis #Two People In Custody

































