#latest news #Haripad #CWC
ആലപ്പുഴ: (truevisionnews.com) ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെൺകുട്ടി. എന്നാൽ, കഴിഞ്ഞ ദിവസം സി.ഡബ്ല്യു.സി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്.
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുട്ടിയെ പെട്ടെന്ന് വിട്ടയക്കുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കി. തുടർന്ന് കുട്ടിയെ താൽക്കാലിക സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മണ്ണഞ്ചേരിയിലെ 'ശിശുവികാസം ഭവനിലേക്ക്' മാറ്റി. ആദ്യ ദിവസങ്ങളിൽ ചൈൽഡ് ലൈൻ കൗൺസിലർമാരോട് ഒട്ടും സഹകരിക്കാതിരുന്ന പെൺകുട്ടി, തുടർച്ചയായ കൗൺസലിംഗിന് ഒടുവിലാണ് കാര്യങ്ങൾ തുറന്നുപറയാനും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്താനും തയ്യാറായത്.
യുവതിക്കെതിരെ പൊലീസ് നിലവിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
താൻ ഗർഭിണിയാണെന്ന കാര്യം മുൻപ് അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി സി.ഡബ്ല്യു.സിക്ക് നൽകിയ ആദ്യ മൊഴി. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുന്ന സമയത്ത് പരിചയപ്പെട്ട ഇതരസംസ്ഥാന യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇയാളുമായി ബന്ധമില്ല. താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ ഈ യുവാവ് അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി അധികൃതരോട് പറഞ്ഞു.
Content Highlight: 19-year-old mother wants back baby she threw away after giving birth in Haripad; CWC says technical hurdle






























.jpeg)



