( https://moviemax.in/ ) സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും, രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജയ്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ ടി.വി.കെ പാർട്ടിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമായിരുന്ന താരം വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു. മുൻപ് താരം ഇസ്‌ലാം മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നുവെങ്കിലും അതിനെക്കുറിച്ച് പരസ്യപ്രതികരണങ്ങൾക്ക് ജയ് അധികം മുതിർന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ, തന്റെ മതപരിവർത്തനത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ജയ് തുറന്നുസംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
2011 മുതലാണ് ഇസ്ലാം മതവിശ്വാസത്തിൽ താലപര്യം കാണിച്ചുതുടങ്ങിയതെന്നും അമ്പലങ്ങളിൽ പോയപ്പോൾ അപമാനം നേരിടേണ്ടി വന്നുവെന്നും പറഞ്ഞ ജയ്, മസ്ജിദിൽ തുല്യതയുണ്ടെന്നും ഇസ്ലാം മതം പിന്തുടരാൻ തുടങ്ങിയതോടെ തന്റെ ക്യാരക്റ്റർ തന്നെ മാറാൻ തുടങ്ങിയെന്നും കൂട്ടിച്ചേർത്തു. ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജയ്‍യുടെ പ്രതികരണം.
"2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താല്പര്യം കാണിച്ച് പിന്തുടരാൻ തുടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷേ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി.ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല. പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമുക്ക് പ്രാർഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ കാരക്ടർ മാറാൻ തുടങ്ങി." ജയ് പറഞ്ഞു.
Actor Jai opens up about his conversion to Islam for the first time

































